തിരുവനന്തപുരം: സംസ്ഥാന ബജറ്റിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം. തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ‘മിഷന്‍ സമുദ്ര’യെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവളവും അദാനിക്ക് നല്‍കാനാണ് നീക്കം. വിദേശ സര്‍വകലാശാലകള്‍ക്ക് വാതില്‍ തുറക്കുന്നത് ഉന്നത വിദ്യാഭ്യാസത്തിന് തിരിച്ചടിയാകും. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപനം ജനങ്ങളെ കബളിപ്പിക്കുന്നതെന്നും സിപിഐഎം ആരോപിച്ചു.
പ്രവാസി ക്ഷേമത്തിന് കാര്യമായ തുക വകയിരുത്തിയില്ല. ശമ്പള പരിഷ്‌കരണം അട്ടിമറിക്കുന്ന ബജറ്റാണിത്. കേന്ദ്രത്തിന്റെ ഫെഡറല്‍ വിരുദ്ധ സമീപനത്തിനെതിരെ ബജറ്റില്‍ ശക്തമായ നിലപാടില്ലെന്നും പ്രസ്താവനയിൽ വിമര്‍ശനമുണ്ട്. രാഷ്ട്രീയ വിരോധം മൂലം എല്‍ഡിഎഫ് പദ്ധതികള്‍ തകര്‍ക്കുകയാണ്. ബജറ്റിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉയരുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വ്യക്തമാക്കുന്നു




























