കോഴിക്കോട് : കോഴിക്കോട് ക്ഷേത്രത്തിന്‍റെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. പാണമ്പ്ര സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിൽ ഓഫീസിൽ സൂക്ഷിച്ചിരുന്ന 12,500 രൂപയും ഭണ്ഡാരത്തിലെ 4000 രൂപയുമാണ് മോഷണം പോയത്. ക്ഷേത്ര ഭാരവാഹികള്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് തേഞ്ഞിപ്പാലം പോലീസ് സംഭവസ്ഥലെത്തി പരിശോധന നടത്തി. മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിനു സമീപം ഉണ്ടായിരുന്ന തേങ്ങ പൊതിക്കുന്ന പാര ഉപയോഗിച്ചാണ് ഭണ്ഡാരങ്ങൾ കുത്തിത്തുറന്നതെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ഓഫീസിന്‍റെ പണം സ്വീകരിക്കുന്ന കിളിവാതിൽ തകർത്ത് അകത്ത് കടന്ന മോഷ്ടാവ് ഇവിടെ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്തശേഷം പ്രധാന വാതിലുകൾ തുറന്ന് പണം കവരുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന അലമാര കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. താക്കോൽ ഉപയോഗിച്ചാണ് ഒരു ഭണ്ഡാരം മോഷ്ടാവ് തുറന്നത്. സംഭവത്തിൽ തേഞ്ഞിപ്പലം പോലീസ് അന്വേഷണം ആരംഭിച്ചു.