പത്തനംതിട്ട : പുനലൂർ – മൂവാറ്റുപുഴ ഹൈവേ അപകടക്കെണിയാകുന്നു. നിര്‍മ്മാണം പൂര്‍ത്തിയാകുന്ന റോഡിലാണ് അപകടങ്ങള്‍ ഏറെയും നടക്കുന്നത്. ഇന്ന് കുമ്പഴ – മല്ലശേരി മുക്കിന് സമീപം നിയന്ത്രണം വിട്ട ബസ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാറും രണ്ട് ബൈക്കുകളും ഇടിച്ച് തെറിപ്പിച്ചു. ആർക്കും പരിക്കുകൾ ഒന്നുമില്ല എന്നതാണ് ആശ്വാസമായത്. പണി നടക്കുന്ന ഭാഗങ്ങളില്‍ ആവശ്യമായ സുരക്ഷാ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതാണ് മിക്ക അപകടങ്ങള്‍ക്കും കാരണം.
ഹൈവേയുടെ ചില ഭാഗങ്ങളിലെ നിര്‍മ്മാണം പൂര്‍ണ്ണമായും തീര്‍ന്നിട്ടുണ്ട്. റോഡിലെ മാര്‍ക്കുകള്‍ വരെ പൂര്‍ത്തീകരിച്ച ഈ ഭാഗങ്ങളില്‍ വാഹനങ്ങള്‍ കൂടിയ വേഗതയിലാണ് സഞ്ചരിക്കുന്നത്. എന്നാല്‍ പെട്ടെന്നുതന്നെ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന ഭാഗത്തേക്ക് വാഹനങ്ങള്‍ എത്തും. ഇവിടെ മതിയായ മുന്നറിയിപ്പുകള്‍ ഉണ്ടാകാറില്ല. ഇതാണ് അപകടങ്ങള്‍ക്ക് കാരണം. കാരാറു കമ്പിനിയുടെ തികഞ്ഞ അനാസ്ഥയാണ് എവിടെയും കാണുവാന്‍ കഴിയുക.
കുമ്പഴ – മൈലപ്ര റോഡില്‍ കഴിഞ്ഞദിവസം ഉണ്ടായ ഇരുചക്രവാഹന അപകടത്തില്‍ ഒരു യുവാവിന്റെ ജീവന്‍ നഷ്ടമായിരുന്നു. അറിയപ്പെടുന്ന വീഡിയോഗ്രാഫറും മൈലപ്ര മൌണ്ട് ബഥനി സ്കൂളിനു സമീപത്തെ വ്യാപാരിയുമായിരുന്ന അനില്‍ സെന്‍ ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ടാറിങ്ങിന്റെ കട്ടിങ്ങില്‍ ചാടി സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. രാവിലെ ആറു മണിയോടെയായിരുന്നു അപകടം. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ അനില്‍ ദിവസങ്ങള്‍ക്കുശേഷം മരണമടയുകയായിരുന്നു.





























