മസ്കറ്റ്: ഏകീകൃത ജിസിസി ടൂറിസം വിസ യാഥാർഥ്യമാക്കാൻ ഒരുങ്ങുമ്പോൾ സുൽത്തനേറ്റിൽ നിന്ന് അയൽ രാജ്യങ്ങളിലേക്കുള്ള കര ഗതാഗത സംവിധാനങ്ങൾ വിപുലീകരിക്കുന്നത് പൗരന്മാർക്കും താമസക്കാർക്കും കുറഞ്ഞ നിരക്കിലുള്ള യാത്രാ സൗകര്യത്തിനുള്ള അവസരം നൽകും. മസ്‌കറ്റിൽ നിന്ന് ഇബ്രി വഴി സൗദി നഗരങ്ങളിലേക്ക് സർവീസ് നടത്താൻ സ്വകാര്യ കമ്പനിയാണ് രംഗത്തുള്ളതെന്നാണ് റിപ്പോർട്ടുകൾ. ഒമാനിലെ ഔദ്യോഗിക മാധ്യമമാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.
എംപ്റ്റി ക്വാർട്ടർ മരുഭൂമി റോഡ് ഉപയോഗിച്ചാകും ബസ് സർവീസുകളുണ്ടാകുക. നിലവിൽ ജിസിസി രാജ്യങ്ങളിലേക്കുള്ള ഫ്ലൈറ്റ് ചാർജുകൾ വളരെ ചെലവേറിയതാണ്. കുറഞ്ഞ ദൂരത്തേക്ക് പോലും വിമാന നിരക്ക് അമിതമായതിനാൽ ജിസിസിക്കുള്ളിലെ ഹ്രസ്വ യാത്രകൾക്ക് ഏത് പുതിയ ബദൽ സംവിധാനങ്ങളും എപ്പോഴും സ്വാഗതം ചെയ്യപ്പെടും. ഒമാൻ യുഎഇയുമായും സൗദി അറേബ്യയുമായും കര അതിർത്തി പങ്കിടുന്നു എന്നതിനാൽ ഈ രാജ്യങ്ങളിലേക്കുള്ള ബസ് സർവീസുകൾ കൂടുതൽ ജനകീയമാകും.





























