തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാചുമതല സി.ആർ.പി.എഫിന് കൈമാറിയെങ്കിലും സംസ്ഥാനത്തിന് ഇക്കാര്യത്തിൽ ആശയക്കുഴപ്പം. ഗവർണർക്ക് ഇസഡ് പ്ലസ് സുരക്ഷ കേന്ദ്രസേന നൽകുമെങ്കിലും സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുളള രാജ്ഭവന്റെ സുരക്ഷ സി.ആർ.പി.എഫിന് ഏറ്റെടുക്കാനാകില്ലെന്നാണ് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തൽ. സി.ആർ.പി.എഫ്. സുരക്ഷ സംബന്ധിച്ച് കേന്ദ്രത്തിൽനിന്ന് രാജ്ഭവനാണ് അറിയിപ്പ് ലഭിച്ചത്.
സർക്കാരിന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലാത്തതിനാൽ ഇക്കാര്യത്തിൽ കൃത്യമായ തീരുമാനം കൈക്കൊണ്ടിട്ടുമില്ല. ശനിയാഴ്ച കൊല്ലം നിലമേലിൽ നടന്ന നാടകീയസംഭവങ്ങൾക്കു പിന്നാലെ വൈകീട്ടോടെ ഇരുപതോളം സി.ആർ.പി.എഫ്. ഉദ്യോഗസ്ഥരെത്തി. ഇതിൽ ഒരുവിഭാഗം വൈകീട്ട് നടന്ന പരിപാടികളിൽ ഗവർണറുടെ സുരക്ഷ ഏറ്റെടുക്കുകയും ചെയ്തു. ബാക്കിയുള്ളവർ രാജ്ഭവനിലായിരുന്നു.





























