പത്തനംതിട്ട: കരിമാൻതോട് റൂട്ടിൽ ആന്റോ ആന്റണി എം.പി യുടെ അഭ്യർത്ഥന പ്രകാരം പുതുതായി ആരംഭിച്ച പ്രിയദർശിനി സർവീസ് തണ്ണിത്തോട് മൂഴിയിൽ വച്ച് അട്ടച്ചക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്വകാര്യ ബസ്സ് ജീവനക്കാർ ബസുകൾ കുറുകെയിട്ട് സർവീസ് തടസപ്പെടുത്തിയ സംഭവത്തിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. മലയോര മേഖലയായ എലിമുള്ളംപ്ലാക്കൽ, തണ്ണിത്തോട്, തേക്കുതോട്, കരിമാൻതോട് തുടങ്ങിയ പ്രദേശങ്ങളിലെ സ്ത്രീജനങ്ങൾ വിദ്യാർത്ഥികൾ, തൊഴിലാളികൾ, മറ്റ് സാധാരണ യാത്രക്കാർ എന്നിവർക്ക് ഏറെ പ്രയോജനം ചെയ്യുന്ന പ്രിയദർശിനി സർവീസുകൾ തടസപ്പെടുത്തുവാൻ നടത്തിയ ശ്രമം ജനങ്ങളോടും സർക്കാരിനോടുമുള്ള വെല്ലുവിളിയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ, സംഘനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം എന്നിവർ പറഞ്ഞു.
യു.ഡി.എഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ പ്രിയദർശിനി സൗജന്യ ബസ്സ് സർവീസിനെ തുരങ്കം വയ്ക്കുവാൻ ആര് ശ്രമിച്ചാലും അത് വിലപ്പോവില്ലെന്നും ജനങ്ങൾ ഒന്നാകെ ഇത്തരം നടപടികളെ എതിർത്ത് തോല്പിക്കുമെന്നും ഡി.സി.സി പ്രസിഡന്റും സംഘടനാകാര്യ ജനറൽ സെക്രട്ടറിയും പറഞ്ഞു. പ്രിയദർശിനി ബസ് തടഞ്ഞ സ്വകാര്യ ബസ്സ് കമ്പനിയായ ബ്ലൂഹിൽ ജീവനക്കാരുടെ ധിക്കാരനടപടിയിൽ പ്രതിഷേധിച്ച് തണ്ണിത്തോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിമ്പാൻതോട്ടിൽ നിന്നും തേക്കുതോട് മൂഴിയിലേക്ക് പ്രകടനവും യോഗവും നടത്തി. പ്രതിഷേധ യോഗം ഡി.സി സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോയിക്കുട്ടി ചേടിയത്ത് അദ്ധ്യക്ഷത വഹിച്ചു. എം.വി അമ്പിളി, അജയൻപിള്ള ആനിക്കാട്, ജോയി ചിറ്റരുവി ക്കൽ, ജോൺ കിഴക്കേതിൽ വി.ജി ശശാങ്കൻ, സിസിലി വർഗീസ്, അജിത സോമൻ ,ബേബി വർഗീസ്, ജേക്കബ് തേക്കുതോട് , പി.എം സാംകുട്ടി, രാജൻ വട്ടത്തകിടിയിൽ, ജോൺസൺ റ്റി. ബി. എന്നിവർ പങ്കെടുത്തു.





























