തിരുവനന്തപുരം: സംസ്ഥാനത്തെ കെഎസ്ആര്‍ടിസിയില്‍ ബസ് ക്ഷാമം പരിഹരിക്കണമെന്ന ആവശ്യമുന്നയിച്ച് സര്‍ക്കാരിന് കത്തയച്ച് സിഎംഡി. ബസ് ക്ഷാമം പരിഹരിക്കണമെങ്കിൽ അടിയന്തരമായി 1,900 ബസുകള്‍ ആവശ്യമാണെന്നായിരുന്നു സിഎംഡിയുടെ ആവശ്യം. ബസ് വാങ്ങാനായി 1,400 കോടിയുടെ വിദേശ ബാങ്ക് വായ്പയ്ക്ക് അനുമതി നല്‍കണമെന്നും കത്തിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. എഐഐബി, എഡിബി തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും ലോണ്‍ എടുക്കാനും, ജര്‍മ്മന്‍ വികസന ബാങ്കായ കെഎഫ്ഡബ്ല്യു മുഖേന പണം കണ്ടെത്താനുമാണ് നീക്കം. 1,000 കോടി ചെലവില്‍ 2,300 പുതിയ ഡീസല്‍ ബസുകളും 400 കോടി മുടക്കി 200 ഇലക്ട്രിക് ബസുകളുമാണ് വാങ്ങുക. വായ്പ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരണ്ടി അത്യന്താപേക്ഷിതമാണ്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിക്ക് ശ്രമം നടത്തണമെന്നും കത്തില്‍ പറയുന്നു.
സംസ്ഥാനത്ത് കെഎസ്ആര്‍ടിസിക്ക് ആകെയുള്ള ബസുകളുടെ എണ്ണം 5,535 ആണ്. ഇതിൽ മൂവായിരത്തിലധികം വാഹനങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കി ഷെഡ്ഡില്‍ കയറ്റേണ്ട സമയമായിട്ടുണ്ട്. എന്നാൽ ബസ് ക്ഷാമമുള്ളതിനാൽ ഇവ ഫിറ്റ്‌നെസ് തുടരെ പുതുക്കി നിരത്തില്‍ ഇറങ്ങുകയാണ്. പ്രിയദർശിനി സൗജന്യ യാത്ര കൂടി ആരംഭിച്ചാൽ ഇപ്പോൾ ഇരട്ടി യാത്രക്കാരാണ് കെഎസ്ആര്‍ടിസി ബസുകളെ ആശ്രയിക്കുന്നത്. ഇത് കെഎസ്ആര്‍ടിസിയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രിയദര്‍ശിനി ബസുകള്‍ യാത്രാ മധ്യേ പണിമുടക്കുന്നതും വഴിയില്‍ ആകുന്നതും പതിവായിരിക്കുകയാണ്. വിനോദ സഞ്ചാര മേഖലയിലൾക്ക് യാത്രക്കാരുമായി പോകുന്ന പ്രിയദര്‍ശിനി ബസുകള്‍ പഴയ ബസുകളാണെന്നത് അപകടത്തിന് ഇടയാക്കുന്നുവെന്നും വിമര്ശമുണ്ട്. മലയോര മേഖലയിലടക്കം ഓടുന്ന ബസുകള്‍ക്ക് വലിയ ആശങ്കയാണ് വിഷയത്തില്‍ ഉള്ളത്.






























