കാസർഗോഡ് : നിർമാണം പൂർത്തിയാക്കി നാട്ടുകാർക്കായി തുറന്നു കൊടുത്ത ബസ് കാത്തിരിപ്പു കേന്ദ്രം തകർത്ത നിലയിൽ. കാസർഗോഡ് ഇടയിലെക്കാട് കോൺഗ്രസ് പ്രവർത്തകർ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഞായറാഴ്ച പുലർച്ചെ അജ്ഞാതർ തകർത്തത്. ഇരുമ്പ് പൈപ്പുകളും ഷീറ്റുകളും കൊണ്ട് നിർമ്മിച്ച കാത്തിരിപ്പു കേന്ദ്രത്തിന്റെ ഷീറ്റുകൾ മുഴുവൻ തകർത്തെറിഞ്ഞിട്ടുണ്ട്. ഒരാഴ്ച മുമ്പാണ് ഇടയിലക്കാട് നാഗം ജംഗ്ഷനിൽ പാവൂർ വീട്ടിൽ കുഞ്ഞിരാമന്റെ സ്മരണയ്ക്കായി കോൺഗ്രസ് നിയന്ത്രണത്തിലുള്ള പ്രിയദർശിനി സാംസ്കാരിക കേന്ദ്രം പ്രവർത്തകർ അരലക്ഷത്തോളം ചെലവിൽ ബസ് കാത്തിരിപ്പു കേന്ദ്രം പൂർത്തിയാക്കിയത്.
രാഷ്ട്രീയ വ്യത്യാസമില്ലാതെ ഉപയോഗിച്ചുവരുന്ന കാത്തിരിപ്പ് കേന്ദ്രം ഇരുട്ടിന്റെ മറവിലാണ് തകർത്തതെന്നു കോൺഗ്രസ് ആരോപിക്കുന്നു. ഒരാഴ്ച മുമ്പ് രണ്ടു ബസ് കാത്തിരിപ്പു കേന്ദ്രങ്ങളാണ് വലിയപറമ്പ് പഞ്ചായത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നാട്ടുകാർക്കായി തുറന്നുകൊടുത്തത്. ഇവിടെ ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കുന്നതിനായി പ്രിയദർശിനി സാംസ്കാരിക കേന്ദ്രം വലിയപറമ്പ് ഗ്രാമപഞ്ചായത്തിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അധികൃതർ അപേക്ഷ നിരസിക്കുകയായിരുന്നു.
പിന്നീട് കോൺഗ്രസ് പ്രവർത്തകർ വിവരാവകാശ അപേക്ഷ നൽകിയതോടെ പഞ്ചായത്തിലെ എല്ലാ കാത്തിരിപ്പു കേന്ദ്രങ്ങൾക്കും അനുമതി നൽകിയിട്ടില്ലെന്ന് വ്യക്തമായി. ഇതോടെയാണ് ഗോപാല ക്ഷേത്രത്തിന് സമീപവും നാഗം ജംഗ്ഷനിലും കാത്തിരിപ്പ് കേന്ദ്രം പണിതത്. തുടർന്ന് കാത്തിരിപ്പു കേന്ദ്രങ്ങൾക്ക് പഞ്ചായത്ത് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി.





























