പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഡി.സി.സി പ്രസിഡന്റ് ഇൻ ചാർജ് അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ് പറഞ്ഞു. അടിയന്തിരമായി ഇവ മറക്കുകയോ ചിത്രങ്ങളും പേരുകളും നീക്കം ചെയ്യുകയോ വേണമെന്ന് ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ വെട്ടൂർ ജ്യോതിപ്രസാദ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സംവിധാനങ്ങളോ പൊതു സ്ഥലങ്ങളോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ലെന്നാണ് ചട്ടം. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ബസ്സ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിയുടെ പേരും ചിത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ MPLADS പദ്ധതിയിൽ ഉൾപ്പെടുത്തി ആന്റോ ആന്റണി എം.പി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ നിന്നും ആന്റോ ആന്റണിയുടെ പേര് മറച്ചു വെച്ചത് ജില്ലാ കളക്ടറെ ജ്യോതിപ്രസാദ് ഓര്‍മ്മിപ്പിച്ചു. ഇതിനെതിരെ ഇടതുപക്ഷം വലിയരീതിയിലുള്ള കോളിളക്കങ്ങളാണ് ഉയര്‍ത്തിയത്. ഇതിനെത്തുടര്‍ന്ന് അന്ന് കട്ടിയുള്ള തുണിയും ഷീറ്റുകളും ഉപയോഗിച്ച് പേരുകളും ചിത്രങ്ങളും മറച്ചിരുന്നു. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം കഴിഞ്ഞ് തെരഞ്ഞെടുപ്പിന് വെറും 7 ദിവസം മാത്രം ശേഷിച്ചിരിക്കെ ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നടക്കുന്ന ചട്ട ലംഘനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികാരികള്‍ വിമുഖത കാണിക്കുകയാണെന്നും ജ്യോതിപ്രസാദ് കുറ്റപ്പെടുത്തി. ജില്ലയിലെ നാല് മണ്ഡലങ്ങളിലും സ്ഥിതി ഒന്നുതന്നെയാണെന്നും തെരഞ്ഞെടുപ്പ് സ്ക്വാഡുകളുടെ പ്രവര്‍ത്തനത്തിലെ വീഴ്ചയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.





























