കൊല്ലം : സൗദി അറേബ്യയിലെ ബിസിനസ് തർക്കവുമായി ബന്ധപ്പെട്ട് പ്രവാസിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. തേവലക്കര അരിനല്ലൂർ തടത്തിൽ വീട്ടിൽ ഷിനു പീറ്റർ (23), ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ മുക്താർ മൻസിലിൽ ഉമറുൾ മുക്താർ (22), ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ പാട്ടുപുര കുറ്റിയിൽ വടക്കതിൽ മുഹമ്മദ് സുഹൈൽ (23) എന്നിവരാണ് അറസ്റ്റിലായത്.
ഒക്ടോബർ 24 ന് രാത്രിയിൽ കരുനാഗപ്പള്ളി മാർക്കറ്റ് റോഡിലായിരുന്നു സംഭവം. കരുനാഗപ്പള്ളി അയണിവേലിക്കുളങ്ങര കോഴിക്കോട് പ്രൊഫസർ ബംഗ്ലാവിൽ അബ്ദുൽ സമദിനെ (46) കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് കേസ്. സൗദി അറേബ്യയിൽ വാട്ടർ സപ്ലൈ ബിസിനസ് നടത്തിയിരുന്ന അബ്ദുൽ സമദുമായി ശാസ്താംകോട്ട സ്വദേശിയായ ഹാഷിം ബിസിനസ് സംബന്ധിച്ച് തർക്കമുണ്ടായി.
തുടർന്ന് ബന്ധുകൂടിയായ അബ്ദുൽ സമദിനെ കൊലപ്പെടുത്താൻ ഹാഷിം ക്വട്ടേഷൻ നൽകുകയായിരുന്നു. കൊല്ലം, എറണാകുളം, പാലക്കാട് ജില്ലകളിൽ നിരവധി കേസുകളിൽ പ്രതിയായ അരിനല്ലൂർ സ്വദേശി ഷിനു പീറ്റർ എറണാകുളത്തെ കുപ്രസിദ്ധ ഗുണ്ടാത്തലവന്റെ സംഘത്തിലെ രണ്ടുപേരുമായി ചേർന്ന് ക്വട്ടേഷൻ ഏറ്റെടുത്തു. അബ്ദുൽ സമദിന്റെ ചിത്രം ഗൾഫിൽനിന്ന് ഹാഷിം വാട്സാപ്പ് വഴി ക്വട്ടേഷൻ സംഘത്തിനു കൈമാറി. സുഹൈലിനെക്കൊണ്ട് ഹാഷിം ക്വട്ടേഷൻ സംഘത്തിന് കാർ വാടകയ്ക്കെടുത്തുകൊടുപ്പിച്ചു.
കൂടാതെ മുൻകൂറായി 40,000 രൂപ സുഹൈൽ വഴിയും പള്ളിശ്ശേരിക്കൽ സ്വദേശിയായ മറ്റൊരാൾ വഴിയും ഷിനുവിനു കൈമാറി. തുടർന്ന് ഗൾഫിലേക്ക് പോകുന്നതിന് ടിക്കറ്റിന്റെ ആവശ്യം പറഞ്ഞ് മുക്താറിനെക്കൊണ്ട് അബ്ദുൽ സമദിനെ ശാസ്താംകോട്ടയിലേക്ക് വിളിച്ചുവരുത്തി. 24 ന് രാത്രി എട്ടരയോടെ ശാസ്താംകോട്ടയിൽനിന്ന് കരുനാഗപ്പള്ളിയിലേക്കു യാത്രതിരിച്ച അബ്ദുൽ സമദിന്റെ നീക്കങ്ങൾ മറ്റൊരു ബൈക്കിൽ പിന്തുടർന്ന മുക്താർ, ഷിനുവിനെയും കൂട്ടാളികളെയും വാട്സാപ്പ് മുഖേന അറിയിച്ചു. കരുനാഗപ്പള്ളി മാർക്കറ്റ് റോഡിൽനിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള റോഡിലൂടെ സ്കൂട്ടറിൽ സഞ്ചരിച്ച അബ്ദുൽ സമദിനെ കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്തിയശേഷം കമ്പിവടികൊണ്ട് അടിച്ചുപരിക്കേൽപ്പിച്ചു. തന്നെ ആക്രമിച്ചവരെക്കുറിച്ച് അബ്ദുൽ സമദിന് ഒരറിവും ഉണ്ടായിരുന്നില്ല.
കൊല്ലം സിറ്റി പോലീസ് മേധാവി ടി.നാരായണന് ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്ന് കരുനാഗപ്പള്ളി പോലീസ് അന്വേഷണം തുടങ്ങി. കരുനാഗപ്പള്ളിമുതൽ ശാസ്താംകോട്ടവരെയുള്ള സി.സി.ടി.വി.ദൃശ്യങ്ങളും ഫോൺ കോളുകളും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്നാണ് കരുനാഗപ്പള്ളി എ.സി.പി ഷൈനു തോമസിന്റെ നിർദേശപ്രകാരം ഇൻസ്പെക്ടർ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്.ഐ.മാരായ അലോഷ്യസ് അലക്സാണ്ടർ, ഓമനക്കുട്ടൻ, എ.എസ്.ഐ മാരായ ഷാജി മോൻ, നന്ദകുമാർ, സി.പി.ഒ സലിം എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.