ആലപ്പുഴ : ബന്ധുവിനൊപ്പം ജീവിക്കാൻ സ്ത്രീ പോലീസിനെയും വീട്ടുകാരെയും വട്ടംചുറ്റിച്ചത് 17 വർഷം. 2004 ൽ ആന്ധ്രാപ്രദേശിലേക്ക് അധ്യാപികയായി ജോലിക്കുപോയ മണ്ണഞ്ചേരി സ്വദേശിയായ സ്ത്രീയാണ് ആരുമറിയാതെ ബന്ധുവിനോടൊപ്പം പാലക്കാട് താമസിച്ചത്. വീട്ടുകാർനൽകിയ പരാതിയുടെയും ഹൈക്കോടതി ഇടപെടലിന്റെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞദിവസം പോലീസ് സ്ത്രീയെ പാലക്കാട്ടുനിന്നു കണ്ടെത്തിയതോടെയാണ് സംഭവം പുറത്തായത്. ആന്ധ്രായിലേക്കുപോയ സമയത്ത് 26 വയസ്സായിരുന്നു പ്രായം.
അവിടെയെത്തിയശേഷം സ്ത്രീ വീട്ടിലേക്കുവിളിച്ചു. പിന്നീട് ഒരുവിവരവുമുണ്ടായില്ല. 2015 ൽ യുവതിയുടെ പേരിലൊരു ആധാർ കുടുംബവീട്ടിലെത്തി. ആധാറിൽ ഭർത്താവിന്റെ സ്ഥാനത്ത് അടുത്തബന്ധുവിന്റെ പേരാണുണ്ടായിരുന്നത്. സംശയം തോന്നിയ വീട്ടുകാർ ബന്ധുവുമായി വഴക്കുണ്ടാക്കി. എന്നാൽ അവരെക്കുറിച്ച് അറിവില്ലെന്ന് ബന്ധു വ്യക്തമാക്കി. തുടർന്ന് ആധാറിലെ തമിഴ്നാട് നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. പക്ഷേ ഫലമുണ്ടായില്ല. ഒടുവിൽ ആധാറിന് അപേക്ഷിച്ചത് പാലക്കാട്ടുനിന്നാണെന്ന് മനസ്സിലായി. ഇതിനിടെ ആന്ധ്രയിലുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാനായി സ്ത്രീ അവിടെയെത്തി ബൂത്തിൽനിന്ന് ഗൾഫിലുള്ള സഹോദരനെയും നാട്ടിലുള്ള ബന്ധുക്കളെയും വിളിച്ചു. താൻ ആന്ധ്രാസ്വദേശിയെ വിവാഹം കഴിച്ചെന്നറിയിച്ചു.
ഭർത്താവിന്റെയും കുട്ടിയുടെയും ഫോട്ടോയും അയച്ചുകൊടുത്തു. പക്ഷേ അതുവിശ്വസിക്കാൻ വീട്ടുകാർക്കു കഴിഞ്ഞില്ല. സ്ത്രീയെ ബന്ധു ഒളിവിൽ പാർപ്പിച്ചിരിക്കുകയാണെന്ന സംശയത്തിൽ വീട്ടുകാർ 2017 ൽ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് നൽകി. 13 വർഷം കഴിഞ്ഞതിനാൽ കാണാതായതിനു കേസെടുത്ത് അന്വേഷണം നടത്താൻ പോലീസിനോട് കോടതി നിർദേശിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെ.വി ബെന്നിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. യുവതി വീട്ടുകാർക്കയച്ച ഭർത്താവിന്റെ ഫോട്ടോ വ്യാജമാണെന്നു കണ്ടെത്തി.
ഇതിനിടെ ബന്ധുവിന്റെഫോൺ പാലക്കാടുവെച്ച് സ്വിച്ച്ഓഫ് ചെയ്തതായും വ്യക്തമായി. സൈബർ സാധ്യത ഉപയോഗപ്പെടുത്തി ബന്ധു യുവതിയെ വിളിക്കാൻ ഉപയോഗിച്ചരുന്ന രഹസ്യനമ്പരുകൾ കണ്ടെത്തി. യുവതി രണ്ടുകുട്ടികളുമായി പാലക്കാട് കഴിയുന്നുണ്ടെന്നു മനസ്സിലാക്കി, കണ്ടെത്തി ചേർത്തല കോടതിയിൽ ഹാജരാക്കി. പിന്നീട് സ്ത്രീയെ സ്വന്തം ഇഷ്ടപ്രകാരം വിട്ടു. അന്വേഷണസംഘത്തിൽ എ.എസ്.ഐ മാരായ പി.വിനോദ്, എ.സുധീർ, സീനിയർ സി.പി.ഒ മാരായ ടി.എസ് ബീന, പി.സാബു എന്നിവരാണുണ്ടായിരുന്നത്.