ന്യൂഡൽഹി : സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്ടപരിഹാരം നൽകാൻ അധിക തുക കടമെടുക്കില്ലെന്ന് കേന്ദ്രസർക്കാർ. പ്രത്യക്ഷ പരോക്ഷ നികുതി പിരിവിൽ പ്രതീക്ഷിച്ച വർധനയുണ്ടായിട്ടുണ്ട്. ഇതുമൂലം അധികതുക കടമെടുക്കേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. 2022 സാമ്പത്തിക വർഷത്തിൽ 12.5 ലക്ഷം കോടി കടമെടുക്കാനായിരുന്നു കേന്ദ്രസർക്കാർ പദ്ധതി.
ഇതിൽ 7.02 ലക്ഷം കോടി സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ എടുത്തു. 5.03 ലക്ഷം കോടി രണ്ടാം പാദത്തിൽ കടമെടുക്കുമെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. ജിഎസ്ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് 1.59 ലക്ഷം കോടിയാണ് നൽകേണ്ടത്. ഇതിൽ 1,15,000 കോടി നൽകിയിട്ടുണ്ട്. ബാക്കിയുള്ള 44,000 കോടി വൈകാതെ നൽകും. ഈ സാമ്പത്തിക വർഷം ധനകമ്മി 6.8 ശതമാനത്തിൽ നിർത്താനാണ് ബജറ്റ് ലക്ഷ്യമിടുന്നത്. അധിക തുക കടമെടുത്താൽ അത് സമ്പദ്വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.