ന്യൂഡൽഹി : ഷഹീൻ ബാഗ് സമരക്കാർക്ക് ഇന്ന് നിർണ്ണായക ദിനം. സുപ്രീംകോടതി മധ്യസ്ഥ സംഘത്തിലെ അംഗങ്ങളായ സാധന രാമചന്ദ്രൻ, സഞ്ജയ് ഹെഡ്ഗേ എന്നിവർ ഇന്ന് റിപ്പോർട്ട് സമർപിക്കും. സമരക്കാരുമായി 4 തവണയാണ് സംഘം ചർച്ച നടത്തിയത്. അതേസമയം സമരത്തിനെതിരായ ഹർജിയിൽ ഇന്ന് സുപ്രീംകോടതി വാദം കേൾക്കും.
സമരം സമാധാനപരമെന്ന് കോടതി നിയോഗിച്ച മധ്യസ്ഥ സംഘാംഗമായ വജാഹത്ത് ഹബീബുള്ള സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സമരസ്ഥലത്തിന് ചുറ്റുമുള്ള അഞ്ച് സമാന്തര പാതകള്‍ പോലീസ് അടച്ചെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സമരപ്പന്തലിനോട് ചേര്‍ന്ന് പോലീസ് അടച്ച ഒമ്പതാം നമ്പര്‍ കാളിന്ദി കുഞ്ച് നോയിഡ റോഡ് കഴിഞ്ഞ ദിവസം സമരക്കാര്‍ തുറന്നിരുന്നു. ബിജെപി നേതാവ് നന്ദ കിഷോർ ഗാർഗും അഭിഭാഷകനായ അമിത് സാഹ്നിയുമാണ് ഷഹീൻബാഗ് സമരം കാളിന്ദി കുഞ്ജ് – നോയ്‍ഡ പാത തടസ്സപ്പെടുത്തുന്നുവെന്നും ഇത് ജനജീവിതത്തെ ബാധിക്കുന്നുവെന്നും കാട്ടി സുപ്രീം കോടതിയെ സമീപിച്ചത്.