സാൻഫ്രാൻസിസ്കോ : യുഎസിലെ കലിഫോർണിയയിലെ മിൽപീറ്റസിൽ താമസിച്ചിരുന്ന തൃശൂർ മുടിക്കോട് തെക്കൂട്ട് സ്വദേശി അഞ്ജന ഹരിയെ (35) കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളിയായ അനില ബേബിയുടെ (32) അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. മനഃപൂർവമായ നരഹത്യയാണ് പോലീസ് ചാർജ് ചെയ്തിരിക്കുന്നത്. പ്രതി കുറ്റക്കാരിയെന്നു കോടതി കണ്ടെത്തിയാൽ 25 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്. മിൽപീറ്റസ് പോലീസ് ഡിപാർട്മെന്റിലെ ഡിറ്റക്ടീവ് ടൈലർ ഗുഡ്, ഡിറ്റക്ടീവ് സർജന്റ് എറിക് ബെർണാഡോ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കോട്ടയം ഈരാറ്റുപേട്ട മൂന്നിലവ് തഴയ്ക്കവയൽ മാറാമറ്റം സസ്വദേശിയാണ് അനില.
തിരുവനന്തപുരം കേശവദാസപുരം കാക്കനാട് ലെയ്ൻ മറ്റത്ത് ആൻ മേരി മാത്യു (40) കൊല്ലപ്പെട്ട കേസിലും അനിലയ്ക്കെതിരെ അന്വേഷണം നടക്കുകയാണ്. അഞ്ജന കൊല്ലപ്പെടുന്നതിനു തൊട്ടുമുൻപാണ് ഫ്ലാറ്റിനുള്ളിൽ ആൻ മേരി കത്തിക്കുത്തേറ്റു കൊല്ലപ്പെട്ടത്. മൂന്നുപേരും ഒരേ അപാർട്മെന്റിലാണ് താമസിച്ചിരുന്നത്. ഓഗസ്റ്റ് 28ന് ഉച്ചകഴിഞ്ഞാണ് മിൽപീറ്റസിലെ 440 ഡിക്സൺ ലാൻഡിങ് റോഡിലുള്ള മിൽ ക്രീക്ക് അപ്പാർട്മെന്റ്സിൽ അപകടം നടന്നതായി പോലീസിന് വിവരം ലഭിച്ചത്. അപ്പാർട്മെന്റിലെ ബിൾഡിങ് എഫിന് സമീപം നീല നിറത്തിലുള്ള എസ്‌യുവി കാൽനടയാത്രക്കാരിയായ യുവതിയുടെ മേൽ ഇടിച്ചുകയറി എന്നായിരുന്നു ആദ്യ സന്ദേശം. ഉടൻതന്നെ ഓഫിസർ മുനോസ്, സർജന്റ് താൻ, ഓഫിസർ ഒറൻസിയ എന്നിവർ സ്ഥലത്തെത്തി. തലയിൽ ഗുരുതരമായി പരുക്കേറ്റ് രക്തം വാർന്ന് പാർക്കിങ് ലോട്ടിൽ കിടക്കുകയായിരുന്നു അഞ്ജന.
മിൽപീറ്റസ് ഫയർ ആന്റ് പാരാമെഡിക്സ് സംഘം ജീവൻ രക്ഷിക്കാൻ പരിശ്രമിച്ചെങ്കിലും, അഞ്ജന മരിച്ചതായി സ്ഥിരീകരിച്ചു. പാർക്കിങ് ഏരിയയിൽ വച്ചാണ് കാർ ഇടിച്ചതെന്ന് വ്യക്തമായി. സമീപത്ത് പാർക്ക് ചെയ്തിരുന്ന മൂന്ന് വാഹനങ്ങളുടെ വശങ്ങൾ തകർന്നിട്ടുണ്ടായിരുന്നു. സംഭവം നടന്ന് മിനിറ്റുകൾക്കകം, ഒരാൾ പോലീസിനെ വിളിച്ച് സുപ്രധാന വിവരങ്ങൾ കൈമാറിയിരുന്നു. നീല നിറത്തിലുള്ള എസ്‌യുവി വളരെ അശ്രദ്ധമായി ഓടിച്ച് പോകുന്നത് കണ്ടതായിട്ടായിരുന്നു സന്ദേശം. പോലീസിന്റെ പട്രോളിങ് വണ്ടികൾ കടന്നുപോയ ഉടനെ ഈ വാഹനം മിൽപീറ്റസ് ബൊവാർഡിലെ വാൾഗ്രീൻസ് പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്തതായും ഇദ്ദേഹം അറിയിച്ചു. പോലീസ് എത്തുന്നതുവരെ വാഹനത്തെ അയാൾ നിരീക്ഷിച്ചു. പോലീസെത്തി പരിശോധിച്ചപ്പോൾ എസ്‌യുവിയുടെ മുൻഭാഗം പൂർണമായി തകർന്ന നിലയിലായിരുന്നു.
































