ചെന്നൈ : മലയാള സിനിമയായ ‘അനന്തൻകാടി’ന്റെ ചിത്രീകരണത്തിനു വേണ്ടി, ഉയർന്ന നിലവാരമുള്ള ക്യാമറ ഉപകരണങ്ങൾ വാടകയ്ക്കെടുത്തതിൽ മുഴുവൻ തുകയും നൽകിയില്ലെന്ന പരാതിയെ തുടർന്നു സിനിമയിലെ നായകൻ ആര്യയ്ക്കും നിർമാതാവ് എസ്.വിനോദ് കുമാറിനുമെതിരെ ഹൈദരാബാദ് ജൂബിലി ഹിൽസ് പോലീസ് കേസെടുത്തു. മുരളി ഗോപി രചിച്ച ചിത്രം കഴിഞ്ഞ 25നാണ് തിയറ്ററിലെത്തിയത്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘താഹെർ സിനി ടെക്’ എന്ന സ്ഥാപനത്തിലെ അക്കൗണ്ടന്റാണ് പരാതിക്കാരൻ. 2025 ഫെബ്രുവരിയിലായിരുന്നു സ്ഥാപനവുമായി കരാറിലേർപ്പെട്ടത്. കുടിശിക ഉൾപ്പെടെ വാടക മുഴുവൻ നൽകാമെന്നു നിർമാണ പ്രതിനിധികളും നടൻ ആര്യയും ഉറപ്പു നൽകിയിരുന്നു.
അത്യാധുനിക ഉപകരണങ്ങൾ ഹൈദരാബാദിൽ നിന്നു കേരളത്തിലേക്കുള്ള യാത്രാ ചെലവുൾപ്പെടെ മുടക്കി എത്തിച്ചു. കരാർ തുകയായ 2.12 കോടി രൂപയിൽ 1.80 കോടി രൂപ കുടിശികയാണ്. കുടിശിക ആവശ്യപ്പെട്ടതിനെ തുടർന്നു സിനിമയുടെ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. പോലീസ് അന്വേഷണം തുടങ്ങി.





























