ഡൽഹി: അയോധ്യ രാമക്ഷേത്ര ഭണ്ഡാരക്കൊള്ളയിൽ എസ്ഐടി റിപ്പോർട്ട് ഇന്ന് സമർപ്പിച്ചേക്കും. അവിനാശ് ശുക്ല, ടിന്നു യാദവ് എന്നിവരെ മുഖ്യപ്രതികൾ ആക്കിയാകും എസ്ഐടി അന്തിമ റിപ്പോർട്ട് സമർപ്പിക്കുക. എസ്ഐടിയുടെ റിപ്പോർട്ട് ചമ്പത് റായി, അനിൽ മിശ്ര എന്നിവർക്കും നിർണായകമാകും. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജൂൺ 13 മുതൽ ആരംഭിച്ച അന്വേഷണ റിപ്പോർട്ട് ആണ് എസ്ഐ ടി സമർപ്പിക്കാൻ ഒരുങ്ങുന്നത്. ക്ഷേത്രത്തിലേക്ക് എത്തിയ സംഭാവനയിൽ വൻകവർച്ച നടന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 80 ലക്ഷത്തോളം രൂപ അറസ്റ്റിലായ പ്രതികളിൽ നിന്ന് എസ് ഐ ടി കണ്ടെത്തിയിരുന്നു. 8 പ്രതികളിൽ ചമ്പത് റായിയുടെ ഉറ്റ അനുയായി ടിന്നു യാദവാണ് കേസിലെ മുഖ്യ സൂത്രധാരൻ. 70ലധികം സിസിടിവി ദൃശ്യങ്ങളാണ് എസ്ഐടി പരിശോധിച്ചത്.
45 ദിവസത്തിനുള്ളിൽ 70 മോഷണങ്ങൾ നടന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. എസ്ഐടി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും കേസിൽ കുറ്റാരോപിതനായ മുൻ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെയുള്ള നടപടി. പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ നിന്ന് ചമ്പത് റായി, അനിൽ മിശ്ര എന്നിവരെ എസ്ഐടി ഒഴിവാക്കിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹർജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും. ശബരിമല സ്വർണക്കൊള്ളയിലടക്കം സുപ്രധാന ഉത്തരവുകൾ പുറപ്പെടുവിച്ച സുപ്രിംകോടതിയുടെ ഇടപെടലും കേസിൽ നിർണായകമാകും.






























