ആലപ്പുഴ : കെ റെയിലിനെതിരായി ഉയർന്നുവന്ന പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ സി പി എം തീരുമാനം. പ്രതിഷേധം ശക്തമായ ആലപ്പുഴയിൽ കടുത്ത പ്രതിരോധം തീർക്കാൻ സി പി എം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ചെങ്ങന്നൂരിലടക്കം ആലപ്പുഴയിൽ വീടുകൾ കയറി പ്രചരണം നടത്തും. പാർട്ടി കോൺഗ്രസിന് ശേഷമാകും വീടുകൾ കയറിയുള്ള പ്രചരണം ഊർജ്ജിതമാക്കുക. വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാനും ഇന്നലെ ചേർന്ന സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
നേരത്തെ തന്നെ കെ റെയിലിൽ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ വീട് കയറി പ്രചാരണത്തിന് തുടക്കമിടാൻ ഡി വൈ എഫ് ഐ തീരുമാനിച്ചിട്ടുണ്ട്. കണ്ണൂരിൽ വീടുകൾ കയറി പദ്ധതിയുടെ ഗുണഫലങ്ങൾ വിശദീകരിച്ച് ലഘുലേഖകൾ വിതരണം ചെയ്തു. ജനസഭാ സദസ്സ് സംഘടിപ്പിച്ച് ചോറ്റാനിക്കരയിലും ഡി വൈ എഫ് ഐ പ്രതിരോധം തീർക്കാൻ ശ്രമിക്കുകയാണ്. ‘കെ റയിൽ വരണം, കേരളം വളരണം’ എന്ന ടാഗ് ലൈനോടെയാണ് പ്രതിരോധപ്രചാരണം.
കെ റെയിലിനെതിരെ പ്രതിഷേധം ശക്തമായതോടെയാണ് പാർട്ടിയെ പ്രതിരോധിക്കാൻ ഡി വൈ എഫ് ഐ രംഗത്തെത്തിയത്. വീടുകൾ കയറിയിറങ്ങി സിൽവർലൈൻ നാടിന് ആവശ്യമെന്ന് ജനങ്ങളെ പറഞ്ഞ് മനസ്സിലാക്കുമെന്നും നഷ്ടപരിഹാര തുക അടക്കുള്ള വിഷയങ്ങളിൽ ജനങ്ങളിലെ ആശങ്കകൾ പരിഹരിക്കുമെന്നും ഡി വൈ എഫ് ഐ സെക്രട്ടറി വി കെ സനോജ് പറയുന്നു.
രണ്ട് ദിവസത്തിനുള്ളിൽ പ്രശ്ന ബാധിത പ്രദേശങ്ങളിലെ മുഴുവൻ വീടുകളും കയറിയിറങ്ങി ലഘുലേഖകളും വിതരണം ചെയ്യാനാണ് തീരുമാനം. കണ്ണൂർ ജില്ലയിൽ കെ-റെയിൽ പ്രതിഷേധം രൂക്ഷമായ പയ്യന്നൂർ, തളാപ്പ്, മാടായി പ്രദേശങ്ങളിൽ നേതാക്കൾ നേരിട്ടെത്തി സാഹചര്യങ്ങൾ വിശദീകരിക്കും. കെ റെയിലിനെതിരെ ശക്തമായ സമരം നടക്കുന്ന ചോറ്റാനിക്കരയിൽ ജനസദസ്സ് രൂപീകരിച്ചാണ് പ്രതിരോധം.
സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷിന്‍റെ നേതൃത്വത്തിൽ ആണ് വിശദീകരണം നടന്നത്. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ മുഴുവൻ പ്രദേശത്തും വീടുകൾ കയറി ഇറങ്ങാനാണ് ഡി വൈ എഫ് ഐയുടെ തീരുമാനം. വികസനപദ്ധതിയെ തകർക്കാൻ കല്ലുവച്ച നുണകൾ പ്രചരിപ്പിക്കുകയാണെന്നാണ് ജനസഭയിൽ ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് എസ് സതീഷ് പറഞ്ഞത്.
”കോൺഗ്രസും ബിജെപിയും തെറ്റായ പ്രചാരണം നടത്തുന്നു. ചില മാധ്യമങ്ങളും ഇതിന് കൂട്ട് നിൽക്കുന്നു. കുഞ്ഞുങ്ങളെ അടക്കം സമരത്തിൽ കവചമാക്കുന്നു. അത് ശരിയാണോ? മണ്ണെണ്ണയും തീപ്പെട്ടിക്കൊള്ളിയും അടക്കം കൊണ്ടുവന്നാണ് സമരം നടത്തുന്നത്. അപകടം സംഭവിച്ചാൽ എന്ത് സംഭവിക്കും? എന്തും ചെയ്യാൻ മടി ഇല്ലാത്തവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്. കേരള വിരുദ്ധമുന്നണിക്ക് അധികാരം പിടിക്കുക മാത്രമാണ് ലക്ഷ്യം”, എസ് സതീഷ് ആരോപിച്ചു.