കൊച്ചി : കോളേജുകളില്‍ കൊടിപിടുത്തം വേണ്ടെന്ന് ഹൈക്കോടതി. കലാലയങ്ങളിൽ വിദ്യാർഥി സമരം നിരോധിച്ച് ഹൈക്കോടതി ഉത്തരവ്. ക്യാംപസിലെ രാഷ്ട്രീയത്തിനെതിരെ 20 സ്ഥാപനങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. പുറത്ത് നിന്ന് വിദ്യാര്‍ഥികള്‍ എത്തി പഠിപ്പുമുടക്കുന്നു എന്നതായിരുന്നു പരാതിയിൽ പ്രധാനമായും ആരോപിച്ചിരുന്നത്.
കലാലയങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തരുതെന്ന് ഉത്തരവിൽ പറയുന്നു. കലാലയങ്ങൾ പഠിക്കാനുള്ളതാണ് സമരത്തിനുള്ളതല്ല. മാർച്ച്, ഘെരാവോ, പഠിപ്പുമുടക്ക് എന്നിവ പാടില്ല. സമരത്തിനോ പഠിപ്പുമുടക്കിനോ ആരെയും പ്രേരിപ്പിക്കരുത്. സ്കൂളുകൾക്കും കോളേജുകൾക്കും ഉത്തരവ് ബാധകമാണ്. മറ്റുള്ളവരുടെ അവകാശം ഹനിക്കുന്ന രീതിയിൽ കലാലയ സമരം വേണ്ടെന്നും സമാധാനപരമായ ചർച്ചകൾക്കോ ചിന്തകൾക്കോ ക്യാമ്പസുകളെ വേദിയാക്കാമെന്നും കോടതി വ്യക്തമാക്കി.





























