പന്തളം തെക്കേക്കര : പുനരുദ്ധരിക്കാൻ നടപടിയില്ലാതെ കനാൽ പാലം. ചെറിലയം 13–ാം വാർഡിൽ കഴിയയ്യത്തുപടി– ഉടയാൻ തെക്കേതിൽ പടി റോഡിലെ കനാലിന് കുറുകെയുള്ള പാലം ശോച്യാവസ്ഥയിലായിട്ടും ഇതുവരെ പുനരുദ്ധരിക്കാൻ നടപടിയായിട്ടില്ല. കല്ലട ഇറിഗേഷൻ പദ്ധതിയുടെ കനാലിന്‍റെ കുറുകെയാണ് പാലം. പാലത്തിലൂടെ ജനസഞ്ചാരം ഇല്ലാതായിട്ട് മാസങ്ങളായിരിക്കുകയാണ്.
ചെറിയലം ഗവ. എൽപി സ്കൂൾ, അങ്കണവാടി, ദേവാലയങ്ങൾ എന്നിവിടങ്ങളിലേക്ക് പോകാനുള്ള എളുപ്പ വഴി കൂടിയാണിത്. പാലത്തിന്‍റെ തകർച്ച പരിഹരിക്കാൻ പഞ്ചായത്തിന്‍റെയോ കല്ലട ഇറിഗേഷന്‍റെ ഭാഗത്ത് നിന്നോ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പാലം ഏതു സമയത്തും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. പാലത്തിന്‍റെ പുനരുദ്ധാരണം എത്രയും വേഗം നടത്തണമെന്ന് കോൺഗ്രസ് ചെറുലയം വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം കമ്മിറ്റി ട്രഷറർ അജി മുരുപ്പേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ചന്ദ്രകുമാരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി ആർ. രാജേന്ദ്രകുമാർ, ജോർജ് പാപ്പൻ, സന്തോഷ് മന്നം നഗർ എന്നിവർ പ്രസംഗിച്ചു.





























