അങ്കമാലി : കറുകുറ്റിയിൽ കഞ്ചാവുമായി പിടികൂടിയ മൂന്നുപേരെ റിമാന്റ് ചെയ്തു. പെരുമ്പാവൂർ കാത്തിരക്കാട് കളപ്പുരയ്ക്കൽ അനസ്, ഒക്കൽ പടിപ്പുരയ്ക്കൽ ഫൈസൽ, ശംഖമുഖം പുതുവൽ പുത്തൻ വീട്ടിൽ വർഷ എന്നിവരെയാണ് അങ്കമാലി ജെ.എഫ്.സി.എം കോടതി റിമാന്റ് ചെയ്തത്. കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ കസ്‌റ്റഡിയിൽ വാങ്ങുമെന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.
അങ്കമാലി ദേശീയപാതയില്‍ വെച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ച മൂന്ന് പേരെയും പോലീസ് ഒരേസമയം പിടികൂടിയത്. ചെറുപ്പക്കാരിയായ 22 കാരി വര്‍ഷയുടെ സാമര്‍ത്ഥ്യത്തില്‍ ആയിരുന്നു മൂവരും ഇത്രയും നാള്‍ പോലീസിനെ പറ്റിച്ച് കഞ്ചാവ് കടത്തിയിരുന്നത്. രണ്ടു കാറുകളിലായി ആന്ധ്രയില്‍ നിന്നും പെരുമ്പാവൂരിലേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. ഒരോ സ്ഥലത്തിനനുസരിച്ചും വ്യക്തമായ പ്ലാനിങ്ങോടെയാണ് മൂവര്‍ സംഘം നീങ്ങുക. അനസാണ് കഞ്ചാവ് കടത്തിന്റെ മുഖ്യ ആസൂത്രകന്‍. ഇയാളുടെ സഹായി ആണ് ഫൈസല്‍. വര്‍ഷ, ഫൈസലിന്റെ സുഹൃത്തും. ഇവര്‍ തമ്മിലുള്ള അടുപ്പമാണ് പിന്നീട് കഞ്ചാവ് കടത്തലിലും വര്‍ഷ പങ്കാളിയാകാന്‍ കാരണമായത്.
കഞ്ചാവ് കടത്തുന്നതിന് തന്നെ ഇവര്‍ക്ക് വ്യക്തമായ പദ്ധതിയുണ്ടായിരുന്നു. മുന്നിലെ വാഹനത്തില്‍ വര്‍ഷയും ഫൈസലും യാത്ര ചെയ്യും. ഒരു നിശ്ചിത അകാലത്തില്‍ ഇവരെ പിന്തുടര്‍ന്ന് കഞ്ചാവുമായി അനസും. എപ്പോഴും പരസ്പരം ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കും. പോലീസ് പരിശോധനയുണ്ടെങ്കില്‍ വിവരം അനസിനെ അറിയിക്കും. മറ്റൊരു വഴിയിലൂടെ കഞ്ചാവുമായി രക്ഷപ്പെടും. ഇതായിരുന്നു ഇവരുടെ രീതി. ഈ രീതി കൃത്യമായി തിരിച്ചറിഞ്ഞ പോലീസ് രണ്ടു കാറുകളും ഒരേ സമയം പിടികൂടുകയായിരുന്നു.
രണ്ട് കിലോയുടെ പ്രത്യേകം പാക്കറ്റുകളിലാക്കി കാറിന്‍റെ ഡിക്കിയിലും സീറ്റുകള്‍ക്കിടയിലുമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. എസ് .പി കെ. കാര്‍ത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഈ സംഘം നിരീക്ഷണത്തിലായിരുന്നു. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഘത്തെ പിടികൂടിയത്. ഡിസ്ട്രിക് ആന്‍റി നാര്‍കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സ് വാഹന പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്. വാഹനപരിശോധന ഉണ്ടെന്ന് കണ്ടപ്പോള്‍ ഇവര്‍ ടീമിനെ ആകമിച്ച് രക്ഷപ്പെടാനും ശ്രമമുണ്ടായി. ആന്ധ്രയില്‍ നിന്ന് രണ്ടായിരം രൂപ മുതല്‍ മൂവായിരം രൂപവരെ കൊടുത്താണ് ഇവര്‍ കഞ്ചാവ് വാങ്ങിയത്. ഇവിടെ വില്‍ക്കുന്നത് ഇരുപതിനായിരം മുതല്‍ ഇരുപത്തയ്യായിരം വരെ രൂപയ്ക്കാണ്.































