ചവറ : വിശാഖപട്ടണത്തു നിന്നു കാറിൽ കൊല്ലം നഗരത്തിലേക്കു കൊണ്ടുവന്ന 24 കിലോഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. ദമ്പതികളടക്കം 4 പേർ അറസ്റ്റിലായി. ദേശീയപാതയില്‍ നീണ്ടകര ചീലാന്തി ജംക്‌ഷനു സമീപത്ത് നിന്ന് ഇന്നലെ പുലര്‍ച്ചെയാണു കൊല്ലം സിറ്റി ഡാന്‍സാഫും ചവറ പോലീസും സ്പെഷല്‍ ബ്രാഞ്ചും അടങ്ങുന്ന സംഘം ഇവരെ പിടികൂടിയത്.
ആറ്റിങ്ങല്‍ കിഴുവില്ലം പറയത്ത് കോണം പടിഞ്ഞാറ്റു വിള പുത്തന്‍വീട്ടില്‍ വിഷ്ണു (27), ഭാര്യ സൂര്യ (25), കൊല്ലം തൃക്കരുവ സികെപി ജംക്‌ഷനു സമീപം സരിതാ ഭവനില്‍ അഭയ് സാബു (21), കൊല്ലം കടപ്പാക്കട ശാസ്ത്രി നഗര്‍ ഇടയിലഴികം പുരയിടത്തില്‍ വാടകയ്ക്ക് താമസിക്കുന്ന ഉണ്ണിക്കൃഷ്ണന്‍ (27) എന്നിവരാണ് അറസ്റ്റിലായത്.
തിരുപ്പതിയില്‍ ക്ഷേത്ര ദര്‍ശനം നടത്തി മടങ്ങുന്നുവെന്ന വ്യാജേന സംഘം സഞ്ചരിച്ച കാറില്‍ നടത്തിയ പരിശോധനയിലാണു കഞ്ചാവ് കണ്ടെടുത്തത്. ഉണ്ണിക്കൃഷ്ണന്‍ ഒഴികെയുള്ളവരാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ നല്‍കിയ സൂചനയെത്തുടര്‍ന്നാണ് ഇയാളും പിടിയിലായത്. കാറിന്റെ എല്ലാ ഡോര്‍ പാനലുകളും ഇളക്കി നോക്കിയപ്പോഴാണ് പൊതികളിലാക്കി കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതു കണ്ടെത്തിയത്.
സംഭവസമയം സൂര്യയുടെ രണ്ടു വയസ്സുള്ള കുട്ടിയും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. പിടിയിലായ യുവാക്കള്‍ക്ക് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ട് . കൊല്ലം എസിപി ജി.ഡി.വിജയകുമാര്‍, ചവറ പോലീസ് ഇന്‍സ്പെക്ടര്‍ എ.നിസാമുദ്ദീന്‍, കണ്ണനല്ലൂര്‍ ഇന്‍സ്പെക്ടര്‍ യു.പി.വിപിന്‍കുമാര്‍ എസ്‌ഐ ആര്‍.അജയകുമാര്‍, ഡാന്‍സാഫ് എസ്‌ഐ ആര്‍.ജയകുമാര്‍, പ്രശാന്ത്, ഷറഫുദ്ദീന്‍, എഎസ്‌ഐ ഗ്രേഷ്യസ് എന്നിവരാണ് ഇവരെ പിടികൂടിയത്.































