കൊച്ചി: ആലുവയിൽ വർഷങ്ങളായി പ്രവർത്തനം നിലച്ചുകിടക്കുന്ന കമ്പനിയുടെ ഒഴിഞ്ഞ പറമ്പിൽ നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തി. ആലുവയിലെ കാത്തായി കോട്ടൺ മിൽസിന്റെ പരിസരത്താണ് സംഭവം. ഒരാൾ പൊക്കമുള്ള 10 കഞ്ചാവ് ചെടികളാണ് സ്ഥലത്ത് കണ്ടെത്തിയത്.പതിറ്റാണ്ടുകളായി പൂട്ടിക്കിടക്കുന്ന കമ്പനിയുടെ വിശാലമായ ഭൂമിയിലാണ് കഞ്ചാവ് ചെടികൾ വളർന്ന നിലയിൽ കണ്ടെത്തിയത്. സമീപകാലത്ത് പ്രദേശത്തെ കാടും പടർപ്പുകളും വെട്ടിത്തെളിച്ച് കൃഷി പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നതായാണ് വിവരം. ഇതിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെയാണ് സംശയാസ്പദമായ ചെടികൾ ശ്രദ്ധയിൽപ്പെട്ടത്. വാഴകൾക്ക് സമീപത്ത് നിന്നാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ആരാണ് ഇവ നട്ടതെന്ന കാര്യത്തിൽ വ്യക്തതയില്ല.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ബന്ധപ്പെട്ട അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു. സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ചെടികൾ കഞ്ചാവാണെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചു. തുടർന്ന് ചെടികൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ആലുവ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടിഎസ് പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയ്ക്കിടെയാണ് ചെടികൾ കണ്ടെത്തിയത്. കണ്ടെത്തിയ കഞ്ചാവ് ചെടികൾക്ക് ആറടി വരെ ഉയരമുണ്ടെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് അനിൽകുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ബേസിൽ കെ തോമസ്, പ്രദീപ് എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു. കഞ്ചാവ് ചെടികൾ സ്വാഭാവികമായി വളർന്നതാണോ അതോ ആരെങ്കിലും മനപ്പൂർവം കൃഷി ചെയ്തതാണോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. പ്രദേശത്ത് കൂടുതൽ പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.





























