മല്ലപ്പള്ളി : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മല്ലപ്പള്ളിയില്‍ നിന്നും 3.763 കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. പശ്ചിമ ബംഗാള്‍ സ്വദേശി കുന്ദൻകുമാർ (22) ആണ് പിടിയിലായത്. ഇയാള്‍ക്ക് കഞ്ചാവ് എവിടെ നിന്നും ലഭിച്ചു എന്നത് സംബന്ധിച്ച് അന്വേഷണം നടന്നു വരുന്നതായും എക്സൈസ് അറിയിച്ചു. പ്രതിക്കെതിരെ എക്സൈസ് എന്‍.ഡി.പി.എസ് കേസ് രജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ നന്ദു കൃഷ്ണ ജെ.എസ് – ന്റെ നേത്രുത്വത്തില്‍ എ.ഇ.ഐ കിഷോർ കുമാർ, പ്രിവന്‍റിവ് ഓഫീസർ ജോബിൻ പി.ഡി, സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ്, അനന്തു എം സി, അനന്തു പി.എം, വനിത സിവിൽ എക്‌സൈസ് ഓഫിസർ ശില്പ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
അടുത്തിടെയായി ജില്ലയില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂടുതലായി കഞ്ചാവ് മയക്ക് മരുന്ന് കേസുകളില്‍ ഉള്‍പ്പെടുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തില്‍ ഒട്ടേറെ സംഭവങ്ങള്‍ ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ പോലീസ്, എക്സൈസ് സംഘങ്ങള്‍ ഇനിയും പരിശോധനകള്‍ കര്‍ശനമാക്കേണ്ടത് ആവശ്യമാണ്. തമിഴ്നാട്, ബംഗാള്‍, ഒറീസ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളിലൂടെ ലഹരി ജില്ലയിലേക്ക് ഒഴുകുന്നു എന്നാണ് എക്സൈസ് വകുപ്പിന് ലഭിച്ചിരിക്കുന്ന വിവരം. സ്കൂള്‍, കോളേജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചും മയക്ക് മരുന്ന് മാഫിയ പ്രവര്‍ത്തനം ശക്തമാക്കിയതായാണ് എക്സൈസ്, പോലീസ് വകുപ്പുകള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.




























