കൊച്ചി : കാപികോ റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുന്നതു പരിസ്ഥിതി ആഘാതപഠനം നടത്താതെയെന്നു ദേശീയ ഹരിത ട്രിബ്യൂണല്‍ മുമ്പാകെ ഹര്‍ജി. തീരപരിപാലന നിയമം ലംഘിച്ചു നിര്‍മിച്ച ആലപ്പുഴ നെടിയംതുരുത്തിലെ റിസോര്‍ട്ട് പൊളിയ്‌ക്കും മുമ്പായി പരിസ്‌ഥിതി പഠനം നടന്നിട്ടില്ലെന്നാണു നാട്ടുകാരിയായ മത്സ്യത്തൊഴിലാളി നല്‍കിയ പരാതിയില്‍ പറയുന്നത്.
വേമ്പനാട്ടു കായലില്‍ മാലിന്യം നിക്ഷേപിക്കപ്പെടുന്നതു ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കും. റിസോര്‍ട്ട് അവശിഷ്‌ടം പരിസ്‌ഥിതി ദുര്‍ബല പ്രദേശമായ വേമ്പനാട്ടു കായലോരത്തെ ആവാസവ്യവസ്‌ഥയ്‌ക്കു ഭീഷണിയാണ്. നൈജീരിയന്‍ സഞ്ചാരപക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണിത്. കേന്ദ്ര വനം- കാലാവസ്‌ഥാ വ്യതിയാന വകുപ്പിന്‍റെ അനുമതിയും ഇതിനാവശ്യമാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധന നടന്നിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
മരടിലെ അനധികൃത ഫ്ലാറ്റുകള്‍ പൊളിയ്‌ക്കുന്നതു മുന്നോടിയായി പരിസ്‌ഥിതി ആഘാത പഠനം നടത്തിയിരുന്നതായും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പഠനം നടത്താതെയാണു കാപികോ റിസോര്‍ട്ട് പൊളിക്കുന്നത്.ചെൈന ബെഞ്ച് ഹര്‍ജി ഫയലില്‍ സ്വീകരിച്ചു സംസ്ഥാന സര്‍ക്കാരിനു നോട്ടീസ് അയച്ചു. അതേസമയം സുപ്രീംകോടതി ഉത്തരവുപ്രകാരം കാപികോ റിസോര്‍ട്ട് പൊളിച്ചു തുടങ്ങിയെന്നു വ്യക്‌തമാക്കി സംസ്‌ഥാന സര്‍ക്കാര്‍ കഴിഞ്ഞദിവസം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
350 കോടി മുടക്കി നിര്‍മിച്ച കെട്ടിടങ്ങള്‍ ആറുമാസത്തിനകം പൂര്‍ണമായും പൊളിച്ചുനീക്കാനാണു സര്‍ക്കാര്‍ നിര്‍ദേശം. മതിലുകളും മറ്റും പൊളിച്ചു തുടങ്ങിയിരുന്നു. 54 വില്ലകളും പ്രധാന കെട്ടിടവും ഉള്‍പ്പെടുന്നതാണു സമുച്ചയം.2008 ല്‍ നിര്‍മാണം തുടങ്ങിയ റിസോര്‍ട്ട് കെട്ടിടങ്ങള്‍ 2012 ലാണു പൂര്‍ത്തിയായത്. പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടതു 2013 ജൂലൈയിലാണ്. ഉടമകള്‍ നിയമപോരാട്ടം നടത്തിയെങ്കിലും സുപ്രീം കോടതിയും കൈവിട്ടതോടെയാണു പൊളിക്കല്‍ അനിവാര്യമായത്.































