ചെങ്ങന്നൂർ : നിയന്ത്രണം വിട്ട മാരുതി സ്വിഫ്റ്റ് കാർ വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി. കാർ യാത്രക്കാരായ അമ്മയ്ക്കും മകൾക്കും പരുക്കേറ്റു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ജംഗ്ഷനിൽ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. തിരുവനന്തപുരം മുക്കോല മുതിരകാലായിൽ ആൻസി സിബി (33) മകൾ അന്ന (13) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ കാറിന്റെ മുൻ സീറ്റിലാണ് ഇരുന്നത്. ആൻസിയാണ് കാർ ഓടിച്ചിരുന്നത്. ആൻസിയുടെ ഭർത്താവ് സിബി ഇവരുടെ മകൻ അലൻ (16) എന്നിവർ പുറകിലെ സീറ്റിലാണ് ഇരുന്നത്. ഇവർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു.
കാർ യാത്രക്കാർ തിരുവനന്തപുരത്തു നിന്നും കോട്ടയത്തേക്കു പോകുകയായിരുന്നു. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് ജംഗ്ഷനിലെ ബസ് സ്റ്റോപ്പിൽ മുൻപേ പോയ കെ.എസ്.ആർ.ടി.സി ബസ് നിര്‍ത്തിയപ്പോൾ തൊട്ടുപുറകെ വന്ന ഇവരുടെ കാർ അതിലിടിക്കാതിരിക്കാൻ ബ്രേക്കിനു പകരം ആക്സിലേറ്റർ ചവിട്ടിയതിനെ തുടര്‍ന്ന് വണ്ടി അതിവേഗം മുന്നോട്ടു കുതിച്ചു. ബസ്സിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിച്ചതിനെ തുടർന്ന് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്താൽ വെയിറ്റിംഗ് ഷെഡും ഇരിപ്പിടവും തകർന്നു. ബസ് കാത്തുനിന്ന രണ്ടു പേർ കാറിന്റെ വരവ് കണ്ട് ഓടി മാറിയതിനാൽ പരുക്കേൽക്കാതെ രക്ഷപെട്ടു. കാറിന്റെ രണ്ട് എയർ ബാഗുകളും മുൻവശത്തെ ഒരു ടയറും പൊട്ടി. പരുക്കേറ്റ അമ്മയെയും മകളെയും ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.