കൊല്ലം : തെക്കുംഭാഗം നടക്കാവ് പബ്ലിക് മാർക്കറ്റിൽ തെരുവുനായ്ക്കളോടൊപ്പം രാത്രി കഴിച്ചുകൂട്ടിയിരുന്ന വിദ്യാധരൻ എന്ന വയോധികനെ കർമ്മേൽ സ്നേഹനിലയം ഏറ്റെടുത്തു. തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചതിനെത്തുടര്‍ന്ന് അഭയ കേന്ദ്രം മാനേജിങ് ഡയറക്ടർ ഫാദർ മനോജ് എം കോശി വൈദ്യൻ, സെക്രട്ടറി ഗീത വേണുഗോപാൽ, കോഡിനേറ്റർമാരായ വേണുഗോപാൽ, ബിനു ജോസഫ് പാലാ എന്നിവർ ചേർന്നാണ് ഇദ്ദേഹത്തെ അഭയകേന്ദ്രത്തില്‍ എത്തിച്ചത്.
ആരും പരിചരിക്കാൻ ഇല്ലാതെ കഴിഞ്ഞ എട്ടു വർഷത്തോളമായി തേവലക്കരയുടെ പല പ്രദേശങ്ങളിലായി ഇദ്ദേഹം അലഞ്ഞുതിരിഞ്ഞു കഴിയുകയായിരുന്നു. കാലിൽ വൃണവുമായി തെരുവുനായ്ക്കളുടെ ഇടയിലായിരുന്നു വാസം. കമ്മ്യൂണിറ്റി കൗൺസിലർ സുജയ കുമാരി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജോഗ്ലിൻ, പിഡിഎഫ് ചെയർപേഴ്സൺ ഷിൽഡ ബ്രിട്ടോ, സിഡിഎസ് അഗ്രി.സി.ആർ.പി, സുധീഷ് എന്നിവർ ഏറ്റെടുത്ത വയോധികനോടൊപ്പം സ്നേഹനിലയം സന്ദർശിച്ചു.





























