തൃശൂര്‍: ബിനി ഹെറിറ്റേജിനെതിരേയുള്ള കേസില്‍ പരാതിക്കാര്‍ക്ക് പിഴയിട്ട് ഹൈക്കോടതി. തൃശൂര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ബിനി ടൂറിറ്റ്‌റ് ഹോം നടത്തിപ്പിനായി പി എസ് ജനീഷ് എന്ന വ്യക്തിക്ക് കൈമാറിയതില്‍ ക്രമക്കേട് ആരോപിച്ച് ഹര്‍ജിയുമായി എത്തിയവര്‍ക്കാണ് കോടതി പിഴയിട്ടത്. തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലിലെ ആറ് ബി ജെ പി കൗണ്‍സിലര്‍മാര്‍ക്കും സ്വന്തം പേരില്‍ പരാതി നല്‍കിയ അഡ്വ. കെ പ്രമോദിനുമാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് 10 ലക്ഷം രൂപ പിഴയിട്ടത്. കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് 5 ലക്ഷവും അഡ്വ. കെ. പ്രമോദ് 5 ലക്ഷവും കെട്ടണമെന്നാണ് ജസ്റ്റീസ് അമിത് റവാല്‍, ജസ്റ്റീസ് പി വി ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.
അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം കളഞ്ഞതാണ് പിഴയ്ക്കു കാരണം. കോര്‍പറേഷന്‍റെ ഉടമസ്ഥയിലുള്ള ഈ ടൂറിസ്റ്റ് ഹോം വാടകയ്ക്ക് നല്‍കിയത് നിയമപരമല്ലെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. കോര്‍പ്പറേഷന് വരുമാനം ലഭിക്കുന്നതും നല്ല ഉദ്ദേശ്യത്തോടെയുള്ളതുമായ ഒരു നടപടിയെ, പ്രതികാര മനോഭാവത്തോടെ തടസപ്പെടുത്തുന്ന സമീപനമാണ് ഹർജിക്കാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരായ വിനോദ് പൊള്ളഞ്ചേരി, പൂര്‍ണിമ സുരേഷ്, വി ആതിര, എം വി രാധിക, കെ ജി നിജി, എന്‍ പ്രസാദ് എന്നിവരാണ് പിഴ ശിക്ഷ ലഭിച്ച കൗണ്‍സിലര്‍മാര്‍. ഒരു മാസത്തിനകം പിഴ അടച്ച് രസീത് ഹാജരാക്കാന്‍ കോടതി പറഞ്ഞു.






























