ബാംഗ്ലൂർ : ദളിത് കുട്ടികളോട് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് സ്കൂൾ ഹെഡ്മിസ്ട്രസിനെതിരെ കേസ്. ബാംഗ്ലൂർ തമിഴ് സംഗ കാമരാജർ ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് രാജേശ്വരിക്കെതിരെയാണ് എഫ്‌ഐആർ എടുത്തത് ഹെഡ്മിസ്ട്രസും ജീവനക്കാരും ദളിത് കുട്ടികളെ അപമാനിക്കുന്ന തരത്തിൽ ജോലികൾ ചെയ്യാൻ ആവശ്യപ്പെടുമായിരുന്നു. ജോലി ചെയ്യാൻ വിസമ്മതിച്ചാൽ കുട്ടികൾക്ക് സ്ഥാനക്കയറ്റം നൽകില്ലെന്നും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് തടഞ്ഞു വെയ്ക്കുമെന്നും ഹെഡ്മിസ്ട്രസ് ഭീഷണിപ്പെടുത്തി. ഇതിനെതിരെ കുട്ടികളും രക്ഷിതാക്കളും പരാതി നൽകി.
“സ്കൂൾ തുറന്നപ്പോൾ ഒരു വിദ്യാർത്ഥിയുടെ കൈയ്യിൽ നിന്നും സാനിറ്റൈസർ നിലത്ത് വീണു. ഇത് കണ്ട പ്യൂൺ അവന്റെ മുഖത്ത് തുപ്പി. നിങ്ങൾ ബീഫ് കഴിക്കുന്നവരാണ് മാറിനിൽക്കൂ എന്ന് പറഞ്ഞു” മാധ്യമത്തോട് ഒരു ദളിത് വിദ്യാർത്ഥി പറഞ്ഞു. സ്‌കൂളിൽ നിന്ന് വിവേചനത്തിന്റെ കൂടുതൽ കഥകൾ ഉയർന്നപ്പോൾ ഡിസംബർ 9 ന് രക്ഷിതാക്കൾ പ്രതിഷേധിച്ചു. രക്ഷിതാക്കളും വിദ്യാർത്ഥികളും നീല ഷാൾ ധരിച്ച് “ദളിത് കുട്ടികൾ അടിമകളല്ല” എന്ന മുദ്രാവാക്യം വിളിച്ചു. അംബേദ്കർ ദളിത് സംഘർഷ സമിതി അംഗങ്ങളും ഇവർക്കൊപ്പം ചേർന്നു.