ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ വിവാദ പരാമർശത്തെ തുടർന്ന് കേസിൽ ഉൾപ്പെട്ട 15 വയസ്സുകാരിയുടെ കുടുംബം സംസ്ഥാന സർക്കാരിനെതിരെ രംഗത്ത്. പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് അറിഞ്ഞിട്ടും കേസ് അവസാനിപ്പിക്കാത്തത് നീതിയല്ലെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പെൺകുട്ടി സമൂഹമാധ്യമത്തിലൂടെ പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. പ്രധാനമന്ത്രി ക്ഷമിച്ച സാഹചര്യത്തിലും കേസ് പിൻവലിക്കാത്തത് എന്തുകൊണ്ടാണെന്ന് പെൺകുട്ടിയുടെ മാതാവ്. സംഭവത്തിന് ശേഷം കുടുംബം നിരന്തരം അധിക്ഷേപത്തിനും ഭീഷണികൾക്കും ഇരയായെന്നും വീടിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടും ലഭിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു. സുരക്ഷാ ഭീഷണിയെ തുടർന്ന് ആറിലധികം തവണ താമസം മാറേണ്ടി വന്നതായും മാതാവ് പറഞ്ഞു.
ജന്തർ മന്തറിലെ പ്രതിഷേധത്തിനിടെയാണ് പെൺകുട്ടി പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയത്. തുടർന്ന് വിഷയം വിവാദമായതോടെ സമൂഹമാധ്യമത്തിലൂടെ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. കുടുംബത്തിന്റെ ആരോപണങ്ങൾ ഡൽഹി പോലീസ് തള്ളി. പെൺകുട്ടിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും നിയമനടപടികളുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വിവരങ്ങൾ തെറ്റാണെന്നും പോലീസ് വ്യക്തമാക്കി.



























