കൊച്ചി : നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ തുടരന്വേഷണത്തിന് പോലീസ്. ഇക്കാര്യം ആവശ്യപ്പെട്ട് പോലീസ് വിചാരണ കോടതിയിൽ അപേക്ഷ നൽകി. സംവിധായകൻ ബാലചന്ദ്രകുമാർ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലിനെ തുടർന്നാണ് തുടരന്വേഷണത്തിനുള്ള നീക്കം. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന് ലഭിച്ചെന്നും ദിലീപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നുമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ.
ദിലീപിന്റെ സുഹൃത്താണെന്ന് അവകാശപ്പെടുന്ന ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ ഇക്കാര്യങ്ങൾ ഏറെ ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഈ വിവരങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരിക്കുന്നത്. തുടരന്വേഷണം നടത്തേണ്ടതിനാൽ കേസിന്റെ വിചാരണ നിർത്തിവെയ്ക്കണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരേ ഗുരുതരമായ വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാർ നടത്തിയത്. പൾസർ സുനി പകർത്തിയ ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടെന്നായിരുന്നു പ്രധാന വെളിപ്പെടുത്തൽ. ദിലീപ് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചതിന് തെളിവുകളുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ കേസിലെ പുതിയ വിവരങ്ങളാണ് എന്നാണ് പ്രോസിക്യൂഷന്റെ വാദം. ഇതുവരെ പുറത്തുവരാത്ത വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതിനാൽ ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം വേണമെന്നും പ്രോസിക്യൂഷന്റെ അപേക്ഷയിൽ പറയുന്നു. പ്രോസിക്യൂഷന്റെ അപേക്ഷയിൽ വിചാരണ കോടതിയുടെ തീരുമാനം കേസിൽ ഏറെ നിർണായകമാകും. നിലവിൽ കേസിന്റെ വിചാരണ അന്തിമഘട്ടത്തിലാണ്. മാത്രമല്ല ഫെബ്രുവരിയോടെ വിചാരണ പൂർത്തിയാക്കണമെന്ന സുപ്രീംകോടതി ഉത്തരവും നിലനിൽക്കുന്നുണ്ട്.































