തിരുവല്ലം : യുവാവിനെ മർദിച്ച സംഭവത്തിലെ പ്രതിയെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് അറസ്റ്റുചെയ്തു. പാച്ചല്ലൂർ സ്കൂളിനു സമീപം വാടകയ്ക്ക് താമസിക്കുന്ന സുരേന്ദ്രനെ (36) ആണ് തിരുവല്ലം പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 26 ന് വൈകിട്ട് വീട്ടുമുറ്റത്ത് കുട്ടികളുമൊത്ത് നിൽക്കുകയായിരുന്ന പാച്ചല്ലൂർ സ്വദേശി ശിവപ്രസാദിനെയാണ് ഇയാൾ മർദിച്ചത്. മുൻവൈരാഗ്യത്തെ തുടർന്നായിരുന്നു ഇയാൾ ശിവപ്രസാദിനെ ആക്രമിച്ചതെന്ന് തിരുവല്ലം പോലീസ് പറഞ്ഞു. ഈ സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഇയാൾ ചൊവ്വാഴ്ച രാവിലെയോടെ ഖത്തറിലേക്കു കടക്കാൻ പോകുന്നുവെന്ന് പോലീസിന് രഹസ്യസന്ദേശം ലഭിച്ചിരുന്നു.
തിരുവല്ലം ഇൻസ്പെക്ടർ സുരേഷ് വി നായർ വിമാനത്താവളത്തിലെ എഫ്.ആർ.ആർ.ഒ യ്ക്ക് വിശദവിവരങ്ങൾ കൈമാറിയിരുന്നു. ചെക്ക് – ഇൻ കഴിഞ്ഞ് ഇമിഗ്രേഷൻ പരിശോധയ്ക്കെത്തിയ ഇയാളെ ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചു. തുടർന്ന് സി.ഐ.എസ്.എഫ് അധികൃതരുടെ സഹായത്തോടെ പുറത്തെത്തിച്ച് അറസ്റ്റുചെയ്യുകയായിരുന്നു. തിരുവല്ലം ഇൻസ്പെക്ടർ സുരേഷ് വി നായർ, എസ്.ഐ മാരായ ബിപിൻ പ്രകാശ്, വൈശാഖ്, സജീവ്, മനോഹരൻ, സി.പി.ഒ മാരായ സുനിൽ, അഖിലേഷ്, ഹോം ഗാർഡ് ശ്യാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.





























