തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍ ഉള്‍പ്പെടെ സുരക്ഷാ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ അന്വേഷണസംഘം. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയതോടെ വാറന്റില്ലാതെ തന്നെ അറസ്റ്റ് ചെയ്യാന്‍ എസ്‌ഐടിക്ക് സാധിക്കും. ഇതുസംബന്ധിച്ച തീരുമാനം ഇന്നുണ്ടാകും. പ്രതികളായ അനില്‍ കുമാറും എസ് എസ് സന്ദീപും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും. ഗണ്‍മാന്‍ ഉൾപ്പെടെ സുരക്ഷാ ജീവനക്കാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. നരഹത്യാക്കുറ്റം ചുമത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത ഒഴിവാക്കുന്നതിനാണ് വധശ്രമക്കുറ്റം ചുമത്തിയത്.
കേസില്‍ പ്രതികളായ അഞ്ച് പേരെയും കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഗണ്‍മാന്‍ അനില്‍കുമാര്‍, പൊലീസുകാരായ എസ് സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവരെയായിരുന്നു സസ്‌പെന്‍ഡ് ചെയ്തത്. ഗുരുതരമായ ചട്ടലംഘനമാണ് ഉണ്ടായതെന്നും ശക്തമായ വകുപ്പുതല നടപടി വേണമെന്നും എസ്ഐടി ശുപാര്‍ശ ചെയ്തിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു സസ്പെൻഷൻ നടപടി.





























