കോഴിക്കോട് : പാതിരിപ്പറ്റയിൽ പീഡനത്തിനിരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തും പിടിയിലായി. തമിഴ്നാട് മാർത്താണ്ഡം സ്വദേശി രതീഷിനെ(22)യാണ് കുറ്റ്യാടി സി.ഐ. കെ. രാജീവ് കുമാറിന്റെയും എസ്.ഐ. ആർ.സി.ബിജുവിന്റെയും നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
തൂത്തുക്കുടി ചെട്ടിവിളൈ എന്ന സ്ഥലത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഉപരി പോലീസ് സ്റ്റേഷൻ എസ്.ഐ സെൽവിയുടെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്. കോട്ടയം സ്വദേശിയായ പിതാവിനെ എടവണ്ണ ഒതായിൽനിന്ന് നേരത്തേ അറസ്റ്റുചെയ്തിരുന്നു.
ചേവായൂർ അഗതിമന്ദിരത്തിൽ കഴിയുന്ന കുട്ടിയുടെ പരാതി പ്രകാരം ചേവായൂർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതികൾ പാതിരിപ്പറ്റയിൽ വാടകയ്ക്ക് താമസിക്കുമ്പോഴാണ് പീഡനം നടന്നതെന്നതിനാൽ കേസ് കുറ്റ്യാടി പോലീസിന് കൈമാറി. എ.എസ്.ഐ.മാരായ മനോജ്, കെ.പി. അഷ്റഫ്, സിവിൽ പോലീസ് ഓഫീസർമാരായ രതീഷ്, റിയാസ്, രജനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.