ദുബായ് : രാജ്യത്തിന്റെ മാധ്യമ നിബന്ധനകൾ ലംഘിച്ച് സമൂഹമാധ്യമത്തിലൂടെ അപകീർത്തികരമായ ലൈവ് സ്ട്രീമിങ് നടത്തിയ രണ്ട് വ്യക്തികൾക്കെതിരെ യുഎഇ ദേശീയ മാധ്യമ അതോറിറ്റി (എൻഎംഎ) നിയമനടപടി സ്വീകരിച്ചു. യുഎഇയുടെ സാംസ്കാരിക പാരമ്പര്യത്തെയും ദേശീയതയെയും സാമൂഹിക മൂല്യങ്ങളെയും അവഹേളിക്കുന്ന രീതിയിലായിരുന്നു ഇവരുടെ തൽസമയ സംപ്രേഷണമെന്ന് അധികൃതർ വ്യക്തമാക്കി. നിയമനടപടികൾക്ക് പുറമേ, ചട്ടലംഘനം നടത്തിയ ആളുകളിൽ ഒരാളുടെ പരസ്യ പെർമിറ്റ് മൂന്ന് മാസത്തേക്ക് അതോറിറ്റി സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്ത് കാഴ്ചക്കാരെ കൂട്ടാനോ വിവാദങ്ങൾ സൃഷ്ടിക്കാനോ ശ്രമിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
സമൂഹമാധ്യമത്തിലെ പോസ്റ്റുകളോ കമന്റുകളോ വഴി വ്യാജവാർത്തകളോ അപകീർത്തികരമായ ഉള്ളടക്കങ്ങളോ പ്രചരിപ്പിച്ചാൽ കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. യുഎഇയിലെ സൈബർ നിയമ ലംഘനങ്ങൾക്കും ഓൺലൈൻ അപകീർത്തിക്കേസുകൾക്കും അഞ്ച് ലക്ഷം ദിർഹം വരെ പിഴയും തടവുശിക്ഷയും പ്രവാസികൾക്ക് നാടുകടത്തലും നേരിടേണ്ടി വന്നേക്കാം. യുഎഇയിലെ മാധ്യമ പ്രവർത്തനങ്ങളെയും ഓൺലൈൻ ഉള്ളടക്കങ്ങളെയും പ്രധാനമായും നിയന്ത്രിക്കുന്നത് ‘മീഡിയ റെഗുലേഷൻ ലോ’, ‘കംബാറ്റിങ് റൂമേഴ്സ് ആൻഡ് സൈബർ ക്രൈംസ് ലോ’ എന്നീ രണ്ടു നിയമങ്ങളിലൂടെയാണ്. രാജ്യത്തിന്റെ സുരക്ഷ, വ്യക്തിഗത സ്വകാര്യത, സാംസ്കാരിക മൂല്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനായി കർശനമായ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.



























