അടൂർ : കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ എത്തിച്ച് മുറിയിൽ പൂട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസിൽ നാല് പ്രതികൾക്ക് തടവും പിഴയും ശിക്ഷ വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. 2013 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. എമിഗ്രേഷൻ നിയമപ്രകാരം അംഗീകാരമില്ലാതെ പ്രവർത്തിച്ച പ്രതികൾ അടൂർ മണക്കാല സ്വദേശിനിയായ യുവതിയെ കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് ചതിച്ച് പണം കൈപ്പറ്റുകയായിരുന്നു. അവിടെയെത്തിച്ച ശേഷം ജോലി നൽകാതെ ഒരു മുറിയിൽ പൂട്ടിയിട്ട് നിരന്തരം പീഡനത്തിനിരയാക്കി. പിന്നീട് രക്ഷപെട്ട് നാട്ടിലെത്തിയ പരാതിക്കാരിയെ പ്രതികൾ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് 2014 ലാണ് കേസ് രജിസ്റ്റർ ചെയ്തത്.
കുരമ്പാല പറന്തൽ പുല്ലുപറമ്പിൽ പുത്തൻവീട്ടിൽ ജോളി സ്റ്റാൻലി (57), കവിയൂർ താഴത്ത് ഉപ്പൻകര വീട്ടിൽ മുരളീധരൻ നായർ (72), ആലുവ ചൂണ്ടി നോച്ചിമാ കൊമ്പാറ മരക്കാരത്ത് പറമ്പിൽ വീട്ടിൽ നവാസ് എന്ന ബിജുമോൻ (55), കവിയൂർ ഞാലികണ്ടം താഴത്ത് ഉപ്പൻകര വീട്ടിൽ സതീഷ് കുമാർ (40) എന്നിവരെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി.മഞ്ജിത്ത് കുറ്റക്കാരായി കണ്ടെത്തിയത്. അന്നത്തെ അടൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സുനിൽ കുമാർ ജി. ആണ് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 2022-ൽ അടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയിരുന്ന പ്രജീഷ് ടി.ഡി ആണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.റോഷൻ തോമസ് ഹാജരായി.




























