പത്തനംതിട്ട : തിരുവല്ലയിൽ സിപിഎം വനിതാ നേതാവിനെ പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിലെ രണ്ടാം പ്രതി നാസറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ സിപിഎം തീരുമാനം. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗമാണ് ഇത് സംബന്ധിച്ച് തീരുമാനമടുത്തത്. സിപിഎം കാൻഡിഡേറ്റ് അംഗവും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമാണ് നാസർ. സംഭവത്തിൽ പാർട്ടി തല അന്വേഷണം നടത്താനും സിപിഎം തീരുമാനിച്ചു. കേസിൽ, തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോനാണ് മുഖ്യപ്രതി.
ഒരുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറിൽ വച്ച് യുവതിക്ക് ജ്യൂസ് നൽകി മയക്കി പീഡിപ്പിച്ച് നഗ്നചിത്രം പകർത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയോട് പ്രതികള്‍ രണ്ടുലക്ഷം ആവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെട്ടു. സംഭവത്തില്‍ സജിമോന്‍, നാസര്‍ എന്നിവരുള്‍പ്പെടെ 12 പേര്‍ക്കെതിരെയാണ് പോലീസ് കേസ്. ഇതിൽ പത്ത് പേർ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരാണ്. തിരുവല്ല നഗരസഭയിലെ രണ്ട് കൗൺസിലർമാരും അഭിഭാഷകനും ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരിൽ ഉൾപ്പെടുന്നു. മുമ്പ് വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോന്‍.