കൊച്ചി : കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ കെ. ബിജു ഐഎഎസിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി ഹൈക്കോടതി. ഈ ഉദ്യോഗസ്ഥൻ സർവീസിൽ തുടരാൻ അർഹനാണോ എന്ന് കോടതി ആരാഞ്ഞു. നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുന്ന രീതിയിലുള്ള അതീവ ഗുരുതരമായ നടപടിയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായതെന്നും ഈ വിഷയത്തിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഏകദേശം 25 മിനിറ്റോളമാണ് കോടതി ഈ ഉദ്യോഗസ്ഥനെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയത്. ബിജു ഐഎഎസ് പുറത്തിറക്കിയ വിവാദ ഉത്തരവ് അദ്ദേഹം സ്വയം തയ്യാറാക്കിയതാണോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. കേസിലെ പ്രതികൾ എഴുതിക്കൊടുത്ത കാര്യങ്ങൾ അതേപടി ജി.ഒ (G.O) നമ്പറിട്ട് ഉത്തരവായി ഇറക്കുകയായിരുന്നുവെന്ന് വേണം കരുതാനെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വാക്കാൽ പരാമർശിച്ചു.
ഇയാൾ ഇപ്പോഴും സർവീസിൽ തുടരുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു. ഉദ്യോഗസ്ഥൻ നടത്തിയത് അതീവ ഗൗരവകരമായ തെറ്റാണെന്നും ഇതിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയോ കരുണയോ ഉണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവ് ഔദ്യോഗികമായി പുറത്തുവരുന്നതിന് മുൻപേ പ്രതികളുടെ കൈകളിൽ എത്തിയതിനെ കോടതി രൂക്ഷമായി വിമർശിച്ചു. കേസിലെ മുഖ്യപ്രതിയായ ഐ.എൻ.ടി.യു.സി സംസ്ഥാന അധ്യക്ഷൻ ആർ. ചന്ദ്രശേഖരൻ പത്രസമ്മേളനം നടത്തി ഈ ഉത്തരവിലെ കോടതിക്കെതിരെയുള്ള ഭാഗങ്ങൾ വായിച്ചത് ഗൗരവകരമായ കോടതി അലക്ഷ്യമായിട്ടാണ് കാണുന്നത്. പ്രതികളെ സഹായിക്കാൻ വേണ്ടിയാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്നും കോടതി സംശയിക്കുന്നു.
കോടതി നിർബന്ധിച്ചതിനാൽ സമയം കിട്ടിയില്ലെന്ന ബിജുവിന്റെ ആദ്യ ഉത്തരവിലെ വിശദീകരണത്തെ കോടതി പരിഹസിച്ചു. അഞ്ചു ദിവസം മുൻപ് സമയം കിട്ടാതിരുന്ന ഉദ്യോഗസ്ഥന് ഇപ്പോൾ തിരുത്തിയ ഉത്തരവ് ഇറക്കാൻ എങ്ങനെയാണ് പെട്ടെന്ന് സമയം ലഭിച്ചതെന്ന് കോടതി ചോദിച്ചു. വിവാദമായ ഭാഗങ്ങൾ ഒഴിവാക്കി സർക്കാർ പിന്നീട് പുതിയ ഉത്തരവ് ഇറക്കിയെങ്കിലും പഴയ ഉത്തരവ് കോടതിയെ അധിക്ഷേപിക്കുന്നതായിരുന്നു എന്ന് കോടതി വിലയിരുത്തി. എന്നാൽ ഈ വിഷയത്തിൽ മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ അറിഞ്ഞുകൊണ്ട് ഇത്തരമൊരു പിശക് വരുത്തുമെന്ന് കരുതുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കെ. ബിജു ഐഎഎസിനോട് വെള്ളിയാഴ്ച കോടതിയിൽ നേരിട്ട് ഹാജരാകാൻ ഉത്തരവിട്ടിട്ടുണ്ട്.






























