റാന്നി: ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്ന പരാതിയുമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസകിന് മുന്നില്‍ മലൈപണ്ടാര വിഭാഗം. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ളാഹ, മഞ്ഞത്തോട് ഊരുകളില്‍ സന്ദര്‍ശനം നടത്തുമ്പോഴായിരുന്നു പരാതിയുമായി ഊരുനിവാസികള്‍ തോമസ് ഐസകിനെ സമീപിച്ചത്. ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തത് മൂലം ഉന്നത പഠനത്തിനുള്ള പല ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നുവെന്നും പരാതി ഉയര്‍ന്നു. ആദിവാസി സമൂഹത്തില്‍ പെട്ടവരാണോയെന്ന പരിശോധന നടത്തിയിരുന്നു. പഠനം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായെങ്കിലും റിപ്പോര്‍ട്ട് പുറത്ത് വന്നിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ഈ ഊരുകളില്‍ താമസിക്കുന്നവരില്‍ മലൈപണ്ടാര വിഭാഗത്തില്‍ പെടാത്തവരുമുണ്ടെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് ഇവരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ടതെന്നും ഊരുനിവാസികള്‍ ചൂണ്ടിക്കാട്ടി.
ഊരുകളില്‍ താമസിക്കുന്നവര്‍ ആദിവാസി സമൂഹത്തില്‍ ഉള്‍പ്പെട്ടവരാണോയെന്ന് പരിശോധിക്കാനുള്ള ഒരു രേഖ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തൊഴിലാളി രജിസ്റ്ററാണെന്ന് തോമസ് ഐസക് പറഞ്ഞു. ഇത് പരിശോധിക്കാം. കൂടാതെ കിര്‍ത്താഡ്‌സിന്റെ പഠന റിപ്പോര്‍ട്ടും ലഭ്യമാക്കണം. സര്‍ട്ടിഫിക്കറ്റ് ലഭ്യമായത് കൊണ്ട് മാത്രം മലൈപണ്ടാര വിഭാഗം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല. ഓരോ കുടുംബത്തിന്റെയും പ്രശ്‌നങ്ങള്‍ പഠിച്ച് സൂക്ഷമതല പദ്ധതികള്‍ ഉണ്ടാക്കണം. ഇതിനുള്ള പിന്തുണ തോമസ് ഐസക് വാഗ്ദാനം ചെയ്തു. കുടിവെള്ള പ്രശ്‌നമാണ് ഊരുനിവാസികള്‍ ഉന്നയിച്ച മറ്റൊരു പ്രശ്‌നം. അവര്‍ ആവശ്യപ്പെട്ടത് പ്രകാരം കുടിവെള്ള സ്രോതസ്സ് തോമസ് ഐസക് സന്ദര്‍ശിച്ചു. കുടിവെള്ള പ്രശ്നത്തിന് ശാസ്ത്രീയ പഠനം നടത്തി ശാശ്വത പരിഹാരം കാണുമെന്നും അദ്ദേഹം ഉറപ്പ് നൽകി. വൈദ്യുതി ഇല്ലാത്തതും കാട്ടുമൃഗ ശല്യത്തെക്കുറിച്ചും പരാതി ഉയര്‍ന്നു. എം.എസ് രാജേന്ദ്രന്‍, റോബിന്‍, പി.എസ് ഉത്തമന്‍, അജിത്ത് കുമാര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.