ഇടുക്കി : ജനിച്ചപ്പോൾ മുതലുള്ള തിമിരം മൂലം മങ്ങിയ കാഴ്ചയിലൂടെയാണ് ലിബിൻ കഴിഞ്ഞ ഏഴു വർഷമായി ലോകം കാണുന്നത്. ഇതൊന്നു മാറി, പഠിക്കണമെന്നും കൂട്ടുകാരുമൊത്ത് കളിച്ചുല്ലസിക്കണമെന്നുമുളള അതിയായ മോഹം ലിബിനുണ്ട്. സഹോദരൻ ആരുഷിനും കാഴ്ചക്ക് പ്രശ്നങ്ങളുണ്ട്. ശസ്ത്രക്രിയയിലൂടെ കാഴ്ച്ച ശേഷി തിരികെ കിട്ടുമെങ്കിലും അതിനുള്ള പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് കുഞ്ഞു ലിബിന്റെ രക്ഷിതാക്കൾ. ഇടുക്കി നെടുംകണ്ടം മുണ്ടിയെരുമ സ്വദേശികളായ ബിബിന്റെയും ആര്യയുടെയും മൂന്ന് മക്കളിൽ രണ്ടാമനാണ് ലിബിൻ. ശസ്ത്രക്രിയയിലൂടെ ലിബിന് കാഴ്ച ശേഷി തിരികെ കിട്ടുമെന്നാണ് ഡോക്ടർ പറയുന്നത്. ലെൻസിന് മാത്രം 60,000 രൂപയിലധികം വേണം. മരുന്നിനും തുടർചികിത്സകൾക്കും വീണ്ടും തുക കണ്ടെത്തണം.
ഇളയ സഹോദരൻ ആരുഷിനും ജന്മനാ കാഴ്ച ഉണ്ടായിരുന്നില്ല. നാട്ടുകാരുടെ സഹായത്തോടെ പണം സ്വരൂപിച്ച് ആദ്യ ഘട്ട ശാസ്ത്രക്രിയ നടത്തിയത്തോടെ നേരിയ തോതിൽ കാഴ്ച കിട്ടി. ആരുഷിനും തുടർ ചികിത്സ വേണം. പക്ഷേ പണമാണ് തടസം. ബിബിൻ കൂലിപ്പണി ചെയ്തു കിട്ടുന്ന തുച്ഛമായ വരുമാനമാണ് ഇവർക്കുള്ളത്. ഒരു തവണ ഓപ്പറേഷൻ നടത്തി ശക്തിയുള്ള കണ്ണടയും വച്ചിട്ടും വലിയ അക്ഷരങ്ങൾ പോലും അടുത്തു പിടിച്ചാൽ മാത്രമേ ലിബിന് കുറച്ചെങ്കിലും വായിക്കാൻ കഴിയൂ. മറ്റുള്ളവരെപ്പോലെ കാഴ്ചകൾ കാണാനും പഠിച്ച് മിടുക്കന്മാരാകാനും ശാസ്ത്രക്രിയക്കുള്ള പണത്തിന് ആരെങ്കിലുമൊക്കെ സഹായിക്കുമെന്ന പ്രതീക്ഷയിലാണിവർ.