ആലപ്പുഴ : കോവിഡ് രണ്ടാംതരംഗത്തില്‍ രാജ്യത്തെ കത്തോലിക്കാസഭയ്ക്ക് ഇതുവരെ നഷ്ടപ്പെട്ടത് 191 വൈദികരെയും 196 കന്യാസ്ത്രീകളെയും. കപ്പുച്ചിന്‍ വൈദികരുടെ പ്രസിദ്ധീകരണമായ ‘ഇന്ത്യന്‍ കറന്റ്സി’ന്റെ എഡിറ്ററും മലയാളിയുമായ ഫാ. സുരേഷ് മാത്യുവാണ് രാജ്യത്താകെയുണ്ടായ മരണങ്ങളുടെ കണക്കുശേഖരിച്ചത്. മെയ് 24 വരെയുള്ള കണക്കാണിത്.
നൂറ്റിയിരുപതോളം വൈദികരുടെ മരണം കഴിഞ്ഞയാഴ്ചതന്നെ റിപ്പോര്‍ട്ടുചെയ്തിരുന്നു. അപ്പോള്‍ കന്യാസ്ത്രീകളുടെ കണക്കെടുത്തിരുന്നില്ല. അതുകൂടി ശേഖരിച്ചപ്പോഴാണു മരണസംഖ്യ 387 എത്തിയത്. രൂപതാ വൈദികര്‍, സന്ന്യസ്ത വൈദികര്‍, സന്ന്യാസിനികള്‍ എന്നിവരുടെ കണക്കാണിത്. അദ്ദേഹം സമര്‍പ്പിച്ച വിവരങ്ങള്‍ വത്തിക്കാന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘വത്തിക്കാന്‍ ന്യൂസി’ല്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.
ശവസംസ്‌കാര ശുശ്രൂഷാസമയത്താണു വൈദികരില്‍ പലര്‍ക്കും രോഗബാധയുണ്ടായതെന്നാണു നിഗമനം. കന്യാസ്ത്രീകളില്‍ മിക്കവര്‍ക്കും രോഗംബാധിച്ചത് ആശുപത്രി ജോലിക്കിടയിലാണെന്നും ഫാ. സുരേഷ് മാത്യു പറഞ്ഞു. ഉത്തരേന്ത്യയിലെ ഉള്‍ഗ്രാമങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്കു സമയത്തു മികച്ചശുശ്രൂഷ കിട്ടാഞ്ഞതും മരണംകൂടാന്‍ കാരണമായി.
കേരളത്തിനുപുറത്തു മരിച്ചവരില്‍ വലിയൊരു വിഭാഗം 50-ല്‍ താഴെ പ്രായമുള്ളവരാണ്. രാജ്യത്ത് രൂപത, സന്ന്യസ്ത വൈദികരായി മുപ്പതിനായിരത്തോളം പേരുണ്ടെന്നാണു കണക്ക്. കന്യാസ്ത്രീകളുടെ എണ്ണം ഒരുലക്ഷത്തിനുമുകളില്‍ വരും. കന്യാസ്ത്രീകളില്‍ മിഷനറീസ് ഓഫ് ചാരിറ്റി സന്ന്യാസ സഭയിലെ 14 പേര്‍ മരിച്ചു. വൈദികരും കന്യാസ്ത്രീകളുമായി തൊണ്ണൂറോളം മലയാളികള്‍ ഇതുവരെ മരിച്ചെന്നാണു പ്രാഥമിക വിവരം. മലയാളികളുടെതായി പ്രത്യേകം കണക്കെടുക്കാത്തതിനാല്‍ കൃത്യവിവരം ലഭ്യമായിട്ടില്ല.
മരണനിരക്ക് ഞെട്ടിക്കുന്നതാണെന്നു ഫാ. സുരേഷ് മാത്യു പറഞ്ഞു. പട്ടിക ഇപ്പോഴും പൂര്‍ണമായിട്ടുമില്ല. രാജ്യത്ത് 174 രൂപതകളാണുള്ളത്. ഇതില്‍ 45 എണ്ണത്തില്‍നിന്നാണ് 87 വൈദികര്‍ മരിച്ചത്. തൃശ്ശൂര്‍ അതിരൂപതയില്‍മാത്രം ഒന്‍പതുപേര്‍ മരിച്ചു. സന്ന്യസ്തസഭകളില്‍ ജെസ്യൂട്ട് വിഭാഗത്തില്‍നിന്നു 36 പേര്‍ മരിച്ചു. സി.എം.ഐ. സന്ന്യാസസഭയ്ക്കു നഷ്ടപ്പെട്ടത് എട്ടുപേരെയാണ്.































