ബെംഗളൂരു : തമിഴ്‌നാടിന് കാവേരിജലം വിട്ടുനൽകാൻ വീണ്ടും ഉത്തരവിട്ട് കാവേരി ജലനിയന്ത്രണ കമ്മിറ്റി (സി.ഡബ്ല്യു.ആർ.സി.). ഇതോടെ കന്നഡ സംഘടനകൾ വ്യാഴാഴ്ച നടത്താൻ നിശ്ചയിച്ച കർണാടകബന്ദ് കടുക്കുമെന്ന് ഉറപ്പായി. രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ് ബന്ദ്. ബുധനാഴ്ച മുതൽ 15 ദിവസം 12,000 ക്യുസെക്സ് വിതം കാവേരി നദീജലം തമിഴ്‌നാടിന് വിട്ടുനൽകാനാണ് ചൊവ്വാഴ്ച സി.ഡബ്ല്യു.ആർ.സി. ഉത്തരവിട്ടത്. ദിവസം 3500 ക്യുസെക്സ് ജലം വിട്ടുകൊടുക്കാൻ സി.ഡബ്ല്യു.ആർ.സി. കഴിഞ്ഞ മാസം 28-ന് ഉത്തരവിട്ടിരുന്നു. ഇത് കർണാടകത്തിൽ വലിയ പ്രതിഷേധത്തിനിടയാക്കി. തുടർന്നാണ് കന്നഡസംഘടനകൾ ബെംഗളൂരുവിൽ സംയുക്ത യോഗം ചേർന്ന് കർണാടകബന്ദിന് ആഹ്വാനം ചെയ്തത്.
കന്നഡ സംഘടനാനേതാവും മുൻ എം.എൽ.എ.യുമായ വാട്ടാൾ നാഗരാജിൻ്റെ നേതൃത്വത്തിലായിരുന്നു ബന്ദാഹ്വാനം. അതിനുശേഷം, കർണാടകത്തിൽ കാലവർഷം ശക്തമാകുകയും നദികളിൽ ജലനിരപ്പുയരുകയും ചെയ്തതിനാൽ പ്രതിഷേധമില്ലാതെ തമിഴ്‌നാടിന് ജലം വിട്ടുനൽകാൻ കഴിയുകയും ചെയ്തു. ഇതിനുപിന്നാലെ ചില സംഘടനകൾ ബന്ദിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. പക്ഷേ, ബന്ദുമായി മുന്നോട്ടുപോകുകയാണെന്ന് വാട്ടാൾ നാഗരാജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അതിനിടെയാണ് പ്രതിഷേധം കടുപ്പിക്കും വിധത്തിൽ വീണ്ടും ജലം വിട്ടുനൽകാൻ ഉത്തരവെത്തിയത്. ബന്ദ് നടത്തുന്നതിനെപ്പറ്റി ആലോചിക്കാൻ ബുധനാഴ്ച രാവിലെ സംഘടനകളുടെ യോഗം വീണ്ടും ചേരുന്നുണ്ട്.
കർണാടക ബന്ദിനോടനുബന്ധിച്ച് വ്യാഴാഴ്ച സ്കൂളുകൾക്ക് നൽകിയ അവധി കർണാടക അസോസിയേറ്റഡ് മാനേജ്മെന്റ്സ് ഓഫ് സ്കൂൾസ് (കെ.എ എം.എസ്.) പിൻവലിച്ചു. സ്കൂളുകളുടെ അക്കാദമിക് ദിവസങ്ങൾ നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണിത്. എന്നാൽ, കാവേരി ജല തർക്കത്തിൽ കർണാടകത്തിൻ്റെ താത്പര്യത്തിന് ധാർമികമായും സമാധാനപരമായുമുള്ള പിന്തുണ നൽകുമെന്ന് അസോസിയേഷൻ അറിയിച്ചു.






























