മൂന്നാര്‍ : ഗുണ്ടുമലയിലെ ഒന്പതുവയസ്സുകാരിയുടെ ദുരൂഹമരണത്തിൽ രണ്ട് കൊല്ലം കഴിഞ്ഞിട്ടും തുമ്പുണ്ടാക്കാതെ പോലീസ്. ഇതോടെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് സമരത്തിനൊരുങ്ങുകയാണ്. 2019 സെപ്തംബര്‍ 9നാണ് ഗുണ്ടുമല എസ്റ്റേറ്റിലെ താമസക്കാരിയായ ഒന്പതുവയസ്സുകാരിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടെ ഊഞ്ഞാൽ കഴുത്തിൽ കുരുങ്ങി മരിച്ചതെന്നാണ് ആദ്യം കരുതിയത്. എന്നാൽ പോസ്റ്റുമോര്‍ട്ടത്തിൽ കുട്ടി നിരന്തരം ലൈംഗീക പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തി. ഇതോടെ മരണത്തിലും സംശയമായി. ആദ്യം മൂന്നാര്‍ സിഐയും പിന്നീട് ഡിവൈഎസ്പിയും അന്വേഷിച്ചെങ്കിലും ഒരു തുന്പും കിട്ടിയില്ല.
നാട്ടുകാര്‍ പ്രതിഷേധിച്ചതോടെ ജില്ലാ പോലീസ് മേധാവി നാര്‍ക്കോട്ടിക് സെൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 8 എട്ടംഗ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി വെച്ചു. കുട്ടിയുടെ ബന്ധുക്കളും അയൽവാസികളുമായ ചിലരെ നുണ പരിശോധനക്കടക്കം വിധേയരാക്കിയിട്ടും വഴിത്തിരിവുണ്ടായില്ല. പുതിയതായി ഡമ്മി പരീക്ഷണത്തിന് ഒരുങ്ങുകയാണ് സംഘം. പോലീസ് അന്വേഷണത്തിൽ വിശ്വാസ്യത നഷ്ടമായെന്നാണ് കോണ്ഗ്രസിന്റെ ആരോപണം. ആദ്യം മൂന്നാറിലും പിന്നീട് സെക്രട്ടേറിയറ്റിന് മുന്നിലും സമരം നടത്താനാണ് കോൺഗ്രസ് തീരുമാനം.