ന്യൂഡൽഹി: സംസ്ഥാന സർക്കാറിന്റെ സമ്മതത്തിന് കാത്തുനിൽക്കാതെ സൈബർ കുറ്റകൃത്യങ്ങളിൽ അന്വേഷണ നടപടിയുമായി മുന്നോട്ടുപോകാൻ സി.ബി.ഐക്ക് അധികാരം നൽകുന്ന തരത്തിൽ നിയമ ഭേദഗതി കൊണ്ടുവരണമെന്ന് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പാർലമെന്ററി സമിതി. സംസ്ഥാന സർക്കാറുകളുടെ അധികാര പരിധിയിലേക്ക് കടന്നുകയറുന്ന നിയമഭേദഗതിക്കുള്ള ശുപാർശ ബി.ജെ.പി നേതാവ് രാധാമോഹൻ ദാസ് അധ്യക്ഷനായ സമിതി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതിനെ എതിർത്ത് അഡ്വ. ഹാരിസ് ബീരാൻ വിയോജനക്കുറിപ്പ് നൽകി.
സമിതി അംഗങ്ങളായ പ്രിയങ്ക ഗാന്ധി, അജയ് മാക്കൻ തുടങ്ങിയ പ്രതിപക്ഷ അംഗങ്ങൾ ഹാരിസ് ബീരാന്റെ വിയോജനക്കുറിപ്പിനെ പിന്തുണച്ചു. ഭരണഘടന അനുശാസിക്കുന്ന സഹകരണ ഫെഡറലിസത്തിന് എതിരാണ് ഈ ശിപാർശയെന്ന് ഹാരിസ് ബീരാൻ വിയോജനക്കുറിപ്പിൽ പറഞ്ഞു. സൈബർ സുരക്ഷാ കുറ്റകൃത്യത്തിന്റെ പേരിൽ സംസ്ഥാനങ്ങളുടെ മാത്രം അന്വേഷണ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളിലേക്കും സി.ബി.ഐ കയറും. അത്തരത്തിലുള്ള കടന്നുകയറ്റത്തിൽ നിന്ന് പിന്തിരിയണമെന്നും ഹാരിസ് ബീരാൻ വിയോജനക്കുറിപ്പിൽ രേഖപ്പെടുത്തി.






























