തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ. മുരളീധരനെതിരെയും പ്രതിപക്ഷ നേതാക്കൾക്കെതിരെയും കടുത്ത വിമർശനവുമായി ഡോ.ജോൺ ബ്രിട്ടാസ് എംപി. ഡി.വൈ.എഫ്.ഐയുടെ പൊതിച്ചോറ് വിതരണത്തെ വിമർശിച്ച മുരളീധരനോട് തനിക്ക് സഹതാപമാണെന്ന് അദ്ദേഹം പറഞ്ഞു. മുരളീധരന് ഇപ്പോഴും ‘റിലേ’ കിട്ടിയിട്ടില്ലെന്നും, നിയമസഭയ്ക്കുള്ളിൽ അദ്ദേഹം ആവശ്യപ്പെട്ടുകൊണ്ടിരുന്ന ഹണിമൂൺ പിരിയഡിലാണോ ഇപ്പോഴുള്ളതെന്ന് വ്യക്തമാക്കണമെന്നും ബ്രിട്ടാസ് പരിഹസിച്ചു. സർക്കാരിൽ ഏൽപ്പിച്ച ജോലി മുരളീധരൻ ആദ്യം ചെയ്യണം. മുരളീധരന് ഇത് എന്താണ് പറ്റിയത് എന്നും സതീശന്റെ കൂടെക്കൂടി കെട്ട് പോയെന്നാണ് സംശയം എന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ വകുപ്പിലെ വെല്ലുവിളികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് പകരം, രോഗികളെയും കൂട്ടിരിപ്പുകാരെയും സഹായിക്കുന്ന സന്നദ്ധ സംഘടനകളെ തടയാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. വി.ഡി. സതീശന്റെയും പി.കെ. കുഞ്ഞാലിക്കുട്ടിയുടെയും നിലപാടുകളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ടാറ്റാ ഗ്രൂപ്പ് കേരളത്തിൽ പതിനായിരം കോടി രൂപ നിക്ഷേപിക്കുമെന്ന വാദം വെറും പി.ആർ. തട്ടിപ്പാണെന്ന് അദ്ദേഹം പറഞ്ഞു. ടാറ്റയുടെ പ്രതിനിധികൾ പലരെയും കാണാറുണ്ടെന്നും എന്നാൽ കാണുന്നവരൊക്കെ പതിനായിരം കോടി മുടക്കാൻ വേണ്ടിയാണോ എന്ന് അദ്ദേഹം ചോദിച്ചു.
ബ്ലൂംബർഗ് പോലുള്ള ആഗോള മാധ്യമങ്ങളോട് ഇത്തരത്തിൽ അസത്യം പറയുന്നത് കമ്പനിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും അതുകൊണ്ടാണ് ടാറ്റ തന്നെ ഇക്കാര്യത്തിൽ വിശദീകരണം നൽകിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.വെറും 300 കോടിയുടെ ബോട്ട് പദ്ധതിയെ പതിനായിരം കോടിയുടെ കപ്പൽ പദ്ധതിയായി ചിത്രീകരിക്കാനാണ് പിആർഡി ശ്രമിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടിയെപ്പോലുള്ള മുതിർന്ന രാഷ്ട്രീയ നേതാക്കൾ ഇത്തരം തല്ലിപ്പൊളി പി.ആർ പരിപാടികൾക്ക് നിൽക്കരുതെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.






























