ആലപ്പുഴ : തുറവൂർ മുതൽ അമ്പലപ്പുഴ വരെയുള്ള റെയിൽവേ ഇരട്ടപ്പാത നിർമാണത്തിന്റെ ടെൻഡർ ക്ഷണിച്ചു. ഭൂമിയേറ്റെടുക്കുന്നതിനുമുൻപേ നിർമാണത്തിനുള്ള ടെൻഡർ നടപടികളുമായി ദക്ഷിണ റെയിൽവേ മുന്നോട്ടുപോകുകയാണ്. ഭൂമിയേറ്റെടുക്കുന്നതിനൊപ്പം ഉടൻ നിർമാണംകൂടി നടത്താനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. മണ്ണുമാറ്റം, ലെവൽ ക്രോസിങ് പരിഷ്‌കരണം, പുതിയ പ്ലാറ്റ്‌ഫോമുകൾ, ചെറിയ പാലങ്ങളുടെ നീട്ടൽ എന്നിവയും പദ്ധതിയിലുൾപ്പെടുന്നുണ്ട്. ഇരട്ടപ്പാത നിർമാണത്തിലേക്ക് റെയിൽവേ കടക്കുന്നതിൽ യാത്രക്കാർക്ക് വലിയ പ്രതീക്ഷയുണ്ടെങ്കിലും നിർമാണത്തിനാവശ്യമായ ഭൂമിയേറ്റെടുക്കൽ നടപടികൾപോലും പൂർത്തിയായിട്ടില്ലാത്ത സാഹചര്യത്തിൽ ആശങ്കയും ഉയർന്നിട്ടുണ്ട്. എറണാകുളത്തെ റെയിൽവേ നിർമാണ വിഭാഗമാണ് ടെൻഡർ വിളിച്ചിരിക്കുന്നത്.
എറണാകുളം മുതൽ അമ്പലപ്പുഴയുള്ള ഭാഗത്താണ് ഇരട്ടപ്പാത നിർമിക്കേണ്ടത്. ഇതിൽ എറണാകുളം മുതൽ തുറവൂർ വരെ ഭൂമിയേറ്റെടുക്കുകയും നിർമാണം പുരോഗമിക്കുകയും ചെയ്തിട്ടുണ്ട്. തുറവൂർ -മാരാരിക്കുളം, മാരാരിക്കുളം-ആലപ്പുഴ, ആലപ്പുഴ -അമ്പലപ്പുഴ റീച്ചുകളിലാണ് ഭൂമിയേറ്റടുക്കാനുള്ളത്. ഇരട്ടപ്പാതയ്ക്കായി ഏറ്റെടുക്കേണ്ട ഭൂമിയുടെ അതിർത്തി നിർണയിക്കുന്നതിനുള്ള കുറ്റികൾപോലും പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടില്ലെന്നിരിക്കെയാണ് നിർമാണ ടെൻഡർ നടപടികളുമായി റെയിൽവേ മുന്നോട്ടുപോകുന്നത്. ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാൻ കുറഞ്ഞത് ഒന്നരവർഷമെങ്കിലും വേണ്ടിവരാൻ സാധ്യതയുള്ള സാഹചര്യത്തിൽ ഇപ്പോൾ ടെൻഡർ വിളിച്ചതിന്റെ സാംഗത്യം വ്യക്തമാക്കണമെന്നാണ് യാത്രക്കാരുടെ സംഘടനകളുടെ ആവശ്യം.
ആവശ്യമായ ഭൂമി യഥാസമയം ലഭ്യമാകാതെവന്നാൽ കരാർ ലഭിച്ച കമ്പനികൾക്ക് നിർമാണമാരംഭിക്കാൻ കഴിയാത്ത സ്ഥിതിയുണ്ടാകുകയും തുടർന്ന് കരാർ വ്യവസ്ഥകളുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കും നിയമനടപടികൾക്കും വഴിയൊരുങ്ങുകയും ചെയ്യുമെന്ന ആശങ്കയുമുയരുന്നുണ്ട്. ഭൂമിയേറ്റെടുക്കലും നിർമാണ ടെൻഡറുകളും തമ്മിൽ കൃത്യമായ ഏകോപനം ഉറപ്പാക്കിയശേഷമേ പദ്ധതി മുന്നോട്ടുകൊണ്ടുപോകാവൂ എന്നാണ് യാത്രക്കാരുടെ സംഘടനകൾ ആവശ്യപ്പെടുന്നത്.
ഇരട്ടപ്പാത യാഥാർഥ്യമാകാത്തതിനാൽ തീരദേശത്തെ റെയിൽയാത്ര ദുസ്സഹമാണ്. പാതയില്ലാത്തതുകൊണ്ടുതന്നെ ആവശ്യത്തിന് മെമുവോ സൂപ്പർ ഫാസ്റ്റ് തീവണ്ടികളോ ആലപ്പുഴ വഴി അനുവദിക്കുന്നില്ല. കേരളത്തിന് പുതുതായി അമൃത് ഭാരത് എക്‌സ്പ്രസുകൾ അനുവദിച്ചപ്പോൾ അതെല്ലാം കോട്ടയം വഴിയായിരുന്നു. കോട്ടയം വഴി ഒട്ടേറെ ട്രെയിനുകളുണ്ട്. ഒറ്റവരിപ്പാതയായതിനാൽ പുതിയ വണ്ടികളൊന്നും ആലപ്പുഴയ്ക്കു ലഭിക്കില്ല.































