തിരുവനന്തപുരം : വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎയിൽ നിർദേശിച്ചിരിക്കുന്ന ഭേദഗതികൾ മിഷനറി സംഘടനകൾ, സന്നദ്ധ സംഘടനകൾ, ജീവകാരുണ്യ സ്ഥാപനങ്ങൾ, സാമൂഹിക സേവന സംഘടനകൾ എന്നിവയുടെ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതകൾ സംബന്ധിച്ച് അടിയന്തര ചർച്ച ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ് എംപി ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നോട്ടീസ് നൽകി കൊടിക്കുന്നിൽ സുരേഷ് എംപി. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം, അനാഥ സംരക്ഷണം, വയോജന പരിചരണം, ഗോത്രവർഗ ക്ഷേമം, ദുരന്തനിവാരണം, പുനരധിവാസം, ദാരിദ്ര്യനിർമാർജനം തുടങ്ങിയ മേഖലകളിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന നിരവധി മിഷനറി സംഘടനകളും വിശ്വാസാധിഷ്ഠിത ജീവകാരുണ്യ സ്ഥാപനങ്ങളും വിദേശ സംഭാവനകളെ ആശ്രയിച്ചാണ് സേവന പ്രവർത്തനങ്ങൾ നടത്തുന്നത്. ഇത്തരം സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ പുതിയ നിയന്ത്രണങ്ങൾ അനാവശ്യമായി തടസ്സപ്പെടുത്താൻ പാടില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി.
വിദേശ സംഭാവനകളുടെ സുതാര്യവും ഉത്തരവാദിത്വപരവുമായ വിനിയോഗം ഉറപ്പാക്കുന്നത് അനിവാര്യമാണ്. എന്നാൽ അതിന്റെ പേരിൽ യഥാർത്ഥത്തിൽ സേവന പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനകൾക്ക് അമിതമായ അനുസരണച്ചെലവും ഭരണപരമായ ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്ന തരത്തിലുള്ള വ്യവസ്ഥകൾ കൊണ്ടുവരുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.



























