തിരുവനന്തപുരം: സി.ബി.എസ്. ഇ പ്ലസ് ടു 2025–26 അധ്യയന വർഷ പരീക്ഷാഫലവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന് കത്തയച്ചു. 2026 മേയ് 13-ന് ഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ പ്രതീക്ഷിച്ചതിലും വളരെ കുറഞ്ഞ മാർക്ക് ലഭിച്ചെന്ന് ചൂണ്ടിക്കാട്ടി നിരവധി വിദ്യാർത്ഥികൾ പരാതിയുമായി രംഗത്തെത്തിയിരുന്നു.
പുനർമൂല്യനിർണയ നടപടികളിൽ ഗുരുതരമായ സാങ്കേതിക-ഭരണപരമായ വീഴ്ചകൾ സംഭവിച്ചതായി വിദ്യാർത്ഥികൾ പരാതിപ്പെടുന്നു.
വെബ്സൈറ്റ് തകരാറുകൾ രജിസ്ട്രേഷൻ പിഴവുകൾ, ഫീസ് അടയ്ക്കുന്നതിലെ ബുദ്ധിമുട്ടുകൾ, അപേക്ഷാ സ്ഥിരീകരണത്തിലെ കാലതാമസം തുടങ്ങിയവയാണ് പ്രധാന പ്രശ്നങ്ങൾ. കൂടാതെ ഉത്തരക്കടലാസുകളുടെ പകർപ്പുകൾ ലഭിക്കുന്നതിൽ കാലതാമസമുണ്ടാകുന്നതും, ലഭിക്കുന്ന പകർപ്പുകൾ അവ്യക്തമാണെന്നതും വിദ്യാർത്ഥികൾക്കിടയിൽ വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ആവശ്യമായ മുൻകരുതലുകളോ മതിയായ മാർഗനിർദേശങ്ങളോ നൽകാതെയാണ് ‘ഓൺ-സ്ക്രീൻ മാർക്കിംഗ്’ സംവിധാനം നടപ്പിലാക്കിയതെന്ന ആക്ഷേപവും ശക്തമാണ്.
സർവകലാശാല പ്രവേശനങ്ങളും വിവിധ പ്രവേശന പരീക്ഷകളും പുരോഗമിക്കുന്ന നിർണായക ഘട്ടത്തിൽ ഇത്തരം വീഴ്ചകൾ വിദ്യാർത്ഥികൾക്ക് വലിയ മാനസിക സമ്മർദ്ദവും അനിശ്ചിതത്വവുമാണ് സൃഷ്ടിക്കുന്നത്. അതിനാൽ മൂല്യനിർണയ-പുനർമൂല്യനിർണയ നടപടികളിലെ വീഴ്ചകൾ അടിയന്തരമായി പരിശോധിച്ച്, വിദ്യാർത്ഥികളുടെ പരാതികൾക്ക് സുതാര്യവും നീതിപൂർണവുമായ പരിഹാരം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ വിശദീകരിച്ച് ഗായത്രി ദേവി സമർപ്പിച്ച നിവേദനവും കത്തോടൊപ്പം കേന്ദ്ര മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.





























