ന്യൂഡൽഹി : ഒമ്പതാം ക്ലാസ് മുതൽ രണ്ട് ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ മൂന്ന് ഭാഷകൾ നിർബന്ധമാക്കുന്ന പുതിയ നയം നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ പുതിയ ഹർജി സമർപ്പിച്ചു. മഹാരാഷ്ട്ര മുൻ മന്ത്രിയും വിദ്യാഭ്യാസ വിദഗ്ധയുമായ ഡോ. ഫൗസിയ ഖാനാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരാനിരിക്കുന്ന സർക്കുലറിന് അടിയന്തര സ്റ്റേ വേണമെന്നാണ് ഹർജിക്കാരിയുടെ ആവശ്യം. പുറത്തിറക്കിയ സർക്കുലർ ഏകപക്ഷീയവും പ്രായോഗികതയില്ലാത്തതുമാണെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. സിബിഎസ്ഇ ദേശീയ വിദ്യാഭ്യാസ നയം 2020 (NEP 2020), ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF-SE 2023) എന്നിവയുടെ അടിസ്ഥാനത്തിലാണ് പുതിയ ഭാഷാനയം നടപ്പാക്കാൻ തീരുമാനിച്ചത്. ഇതനുസരിച്ച് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾ രണ്ട് ഇന്ത്യൻ ഭാഷകൾ ഉൾപ്പെടെ മൂന്ന് ഭാഷകൾ പഠിക്കേണ്ടതായിരിക്കും.
രാജ്യത്തെ പല സ്കൂളുകളിലും ആവശ്യത്തിന് ഭാഷാ അധ്യാപകരില്ലെന്ന കാര്യം സർക്കുലറിൽ തന്നെ പരാമർശിക്കുന്നുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഈ പ്രശ്നത്തിന് പരിഹാരം കാണാതെയാണ് നയം നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. ഹിന്ദി ഇതര സംസ്ഥാനങ്ങളിൽ ഹിന്ദിയോ സംസ്കൃതമോ നിർബന്ധമാക്കുന്നത് ദേശീയ വിദ്യാഭ്യാസ നയം 2020-ന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഹർജിയിൽ ആരോപിക്കുന്നു. ഇതേ ഭാഷാനയത്തെ ചോദ്യം ചെയ്ത് സമർപ്പിച്ച മറ്റൊരു ഹർജിയിൽ നേരത്തേ തന്നെ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും സിബിഎസ്ഇക്കും നോട്ടീസ് അയച്ചിരുന്നു. പുതിയ ഹർജിയോടെ വിഷയം വീണ്ടും കോടതിയുടെ പരിഗണനയിലെത്തിയിരിക്കുകയാണ്.






























