തിരുവനന്തപുരം : ബാലരാമപുരത്ത് നാലര വയസ്സുകാരൻ കിണറ്റിൽ മരിച്ച നിലയിൽ സംഭവത്തിൽ വഴിത്തിരിവ്. കിണറിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. കുട്ടി കിണറിന്റെ ആൾമറയ്ക്ക് മുകളിൽ കയറി നിൽക്കുന്നതും വീഴുന്നതുമാണ് ദൃശ്യങ്ങളിൽ. അബദ്ധത്തിൽ കുട്ടി കാൽ തന്നെ വീണതാണെന്നാണ് നിലവിലെ നിഗമനം. സംഭവത്തിൽ ബാലരാമപുരം പോലീസിന്റെ അന്വേഷണം തുടരുകയാണ്. കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തിയ ആളൊഴിഞ്ഞ പ്രദേശത്തിന് സമീപത്തായുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. കുട്ടിയുടെ മാതാപിതാക്കളും ഇതേ സംശയം നേരത്തെ ഉന്നയിച്ചിരുന്നു.
എന്നാൽ കുഞ്ഞ് കിണർ നിൽക്കുന്ന പറമ്പിന്റെ ഗേറ്റ് തുറന്ന് എങ്ങനെ അകത്തെത്തി എന്നതിൽ ഇതുവരെ വ്യക്തതയില്ല. കുഞ്ഞിനെ ഇന്നലെ ഉച്ചയ്ക്ക് 12 മണി മുതൽ കാണാതായിരുന്നുവെന്നും എന്തുപറ്റിയെന്ന് വ്യക്തതയിലെന്നും മാതാവ് പ്രതികരിച്ചിരുന്നു. ബാലരാമപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്താണ് നിലവിൽ അന്വേഷണം നടത്തുന്നത്. കുട്ടിയെ കണ്ടെത്തിയ കിണറിലെ വെള്ളത്തിന്റെ സാമ്പിളും പോലീസ് ശേഖരിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷം അന്തിമ നിഗമനത്തിലേക്ക് എത്താമെന്നാണ് പോലീസ് വിശദീകരിക്കുന്നത്.
ഇന്നലെ വൈകുന്നേരത്തോടുകൂടിയാണ് ബാലരാമപുരം കാട്ടായിക്കോണം സ്വദേശിയായ ദിലീപ് – ശ്രുതി ദമ്പതികളുടെ മകൻ ദീപക്കിനെ വീടിനു സമീപത്തേക്ക് കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആൾമറയും വലിയ ആഴവുമുള്ള കിണറിൽ നിന്ന് ഫയർഫോഴ്സ് ആണ് കുഞ്ഞിനെ പുറത്തെടുത്തത്.
































