കൊല്ലം : തലവൂർ ആയുര്‍വേദ ആശുപത്രിയുടെ സീലിങ് തകര്‍ന്ന് വീണ സംഭവം നിര്‍മ്മാണത്തിലെ പിഴവെന്ന് പ്രാഥമിക കണ്ടെത്തൽ. നിര്‍മ്മിതി കേന്ദ്രം ഡയറക്ടർ ഡോ. ഫെബി വര്‍ഗീസ്, ചീഫ് ടെക്നിക്കൽ ഓഫീസർ ആർ ജയൻ എന്നിവരുടെ പരിശോധനയിലാണ് കരാറുകാരന് വീഴ്ച്ചയുണ്ടായതായി കണ്ടെത്തിയത്. തകര്‍ന്ന സീലിങ് എത്രയും വേഗം നിര്‍മ്മിക്കാൻ കരാറുകാരന് ഉദ്യോഗസ്ഥർ നിര്‍ദേശം നൽകി.
സംഭവം ഗണേഷ് കുമാറിനെതിരെ രാഷ്ട്രീയ ആയുധമാക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. എംഎൽഎ കമ്മീഷൻ കൈപ്പറ്റിയെന്നും വലിയ അഴിമതിയാണ് ആശുപത്രിയുടെ നിര്‍മ്മാണത്തിൽ ഉണ്ടായതെന്നുമാണ് ഇവർ ആരോപിക്കുന്നത്. കരാറുകാരനെ ബലിയാടാക്കി ഗണേഷ്‍ കുമാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയാണെന്നും എംഎൽഎക്കെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.